1.70 കോടിയുടെ റിയൽഎസ്റ്റേറ്റ് തട്ടിപ്പ്; ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി ആക്രമിച്ചു
കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കൊച്ചിയിൽ ഏറ്റുമുട്ടലും കവർച്ചയും നടന്ന സംഭവത്തിൽ, രണ്ട് കേസുകളിലായി ഒൻപത് പേരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം പച്ചാളത്തെ 15.5 സെന്റ് സ്ഥലത്തിന്റെ ഉടമയാണെന്ന വ്യാജേന 1.70 കോടി രൂപ തട്ടിയെടുത്ത സംഭവമാണ് നാടകീയ സംഘർഷത്തിനിടയാക്കിയത്.
പണം നഷ്ടമായ സംഘം, തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ ഒത്തുതീർപ്പ് ചർച്ചയെന്ന വ്യാജേന വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുകയായിരുന്നു.
കവർച്ചയ്ക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം വെഞ്ഞാറമൂട് പുത്തൂർ പി.കെ. ഹൗസിൽ നൈസാം (44), ബന്ധുവായ കൊട്ടാരക്കര സ്വദേശി ജിബു ഇക്ബാൽ (42), മട്ടാഞ്ചേരി പുതിയറോഡ് ലോബോ ജംഗ്ഷൻ സ്വദേശി സി.എസ്. ബാദുഷ (31), എറണാകുളം കറുകപ്പിള്ളി സ്വദേശി സാംസൺ ഫ്രാൻസിസ് (32), മട്ടാഞ്ചേരി കുട്ടിക്കാളം പാലക്കാട്ടുപറമ്പ് വീട്ടിൽ പി.കെ. ഷാഹിർ (41), പള്ളുരുത്തി സ്വദേശി നഹാസ് (38), കാസർകോട് സ്വദേശി ഷിഹാബ് (34) എന്നിവരാണ് പിടിയിലായത്.
അതേസമയം, വ്യാജ കരാർ തയ്യാറാക്കി നൈസാമിൽ നിന്ന് 1.70 കോടി രൂപ തട്ടിയെടുത്ത തിരുവനന്തപുരം അമ്പലത്തറ പാലസ് മൻസിൽ ആർ. തൗഫീക്ക് (39), കോട്ടയം കഞ്ഞിക്കുഴി കളത്തിപ്പടി സ്വദേശി സാജു ജോർജ് തോമസ് (54) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബർ 16-നാണ് തൗഫീക്കും സാജു ജോർജും ചേർന്ന് പച്ചാളത്തെ സ്ഥലം വിൽപ്പനയ്ക്കെന്ന വ്യാജേന നൈസാമിൽ നിന്ന് 1.70 കോടി രൂപ കൈപ്പറ്റിയത്. സാജു ജോർജിന്റെ പേരിലുള്ള സ്ഥലമാണെന്ന വ്യാജേന തൗഫീക്ക് ഇടനിലക്കാരനായി നിന്നു.
പച്ചാളത്ത് 11 കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമിയുടെ രേഖകൾ ഉപയോഗിച്ചാണ് വ്യാജ കരാർ തയ്യാറാക്കിയത്.
മാസങ്ങൾ കഴിഞ്ഞിട്ടും വസ്തു കൈമാറ്റം നടക്കാത്തതിനെ തുടർന്ന് നൈസാം പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സൗത്ത് പൊലീസ് കേസെടുത്തു.
ഇതിന് പിന്നാലെ, തിങ്കളാഴ്ച രാത്രി പനമ്പിള്ളി നഗർ പപ്പായ റെസ്റ്റോറന്റിന് സമീപത്തെ നൈസാമിന്റെ വാടകമുറിയിലേക്ക് ഒത്തുതീർപ്പ് ചർച്ചയെന്ന വ്യാജേന സാജുവിനെയും തൗഫീക്കിനെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ബാക്കി പണം നൽകാമെന്ന് പറഞ്ഞാണ് ഇവരെ വിളിച്ചു വരുത്തിയത്.
ഇതിനെ തുടർന്ന് സാജുവിന്റെ സ്വർണമാലയും സ്വർണമോതിരവും കവർന്നതോടൊപ്പം, ഗൂഗിൾ പേ വഴി 90,000 രൂപയും പേഴ്സിലുണ്ടായിരുന്ന 2,000 രൂപയും സംഘം അപഹരിച്ചതായി പൊലീസ് അറിയിച്ചു.
English Summary
Nine people were arrested in Kochi in connection with a dramatic real estate fraud case that led to a violent confrontation and robbery.
kochi-real-estate-fraud-clash-robbery-nine-arrested
Kochi news, real estate fraud, land scam Kerala, robbery case, clash in Kochi, Ernakulam South police, property cheating case, Kerala crime news









