വീണവിജയന്റെ പേരിലുൾപ്പെടെ 4 കേസ്: ഹർജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: അവധിക്കാല ബെഞ്ചിൽ അടിയന്തര പരിഗണന ആവശ്യപ്പെട്ട് നാല് ഹർജികൾ ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.
ഓരോ കേസിനും 10,000 രൂപ വീതം ആകെ 40,000 രൂപ ഹർജിക്കാരനായ എം.ആർ. അജയൻ അടയ്ക്കണമെന്നും, ഇത്തരത്തിലുള്ള നടപടികൾ വീണ്ടും ആവർത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങില്ലെന്നും ജസ്റ്റിസുമാരായ എ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കോടതി ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഉൾപ്പെടെ നാല് കേസുകൾ അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്തതിനാണ് കഴിഞ്ഞ ഡിസംബർ 23ന് കോടതി പിഴ ചുമത്തിയത്.
ഇതിനെതിരെ ഹർജിക്കാരൻ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും, നടപടി ദുരുദ്ദേശപരമാണെന്നും പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ച് റിവ്യൂ ഹർജി തള്ളുകയായിരുന്നു.
കോടതി അവധിക്ക് ശേഷം ജനുവരി 21ന് പരിഗണിക്കാനായി മാറ്റിവച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്തതെന്നും കോടതി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു കേസിന് ശേഷം ഹർജിക്കാരന്റെ അഭിഭാഷകരും കോടതിയിൽ ഹാജരായിരുന്നില്ലെന്നും ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ പരിഗണിക്കാനാണ് അവധിക്കാല ബെഞ്ച് ചേരുന്നതെന്നും കോടതി വ്യക്തമാക്കി.
ENGLISH SUMMARY
The Kerala High Court refused to cancel the fine imposed on petitioner M.R. Ajayan for listing four cases before the vacation bench seeking urgent hearing. The court upheld the penalty of ₹10,000 per case (total ₹40,000) and warned that repeated misuse would attract higher fines. The amount must be paid to the Kerala Legal Services Authority. The review petition was dismissed as the court found no valid grounds and termed the action mala fide.
kerala-high-court-vacation-bench-fine-mr-ajayan-review-dismissed
Kerala High Court, vacation bench, fine, M R Ajayan, review petition, legal news, court order, Kerala news









