സൈബർ തട്ടിപ്പിന് മാത്രമായി പ്രത്യേക പരിശീലനം; കേരളത്തിൽ നിന്ന് യുവതികളും യുവാക്കളും കമ്പോഡിയയിലേക്ക് പോകുന്നത് ഇതിനായിരുന്നോ?
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി കേരളത്തിൽ നിന്ന് യുവതികളെയും യുവാക്കളെയും കമ്പോഡിയയിലേക്ക് വ്യാപകമായി കടത്തുന്നതായി കൊച്ചി സിറ്റി സൈബർ പൊലീസ് കണ്ടെത്തി.
ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈബർ ഷെൽട്ടറുകളിലേക്കാണ് മലയാളി യുവതീ–യുവാക്കളെ എത്തിക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ യുവ ഡോക്ടറിൽ നിന്ന് മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയെന്ന വ്യാജേന പരിചയപ്പെട്ട് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ
ആലപ്പുഴ അരൂർ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ. പി. ആദിൽ (22), മുഹമ്മദ് ഫൈസൽ (25) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യക്കടത്തും സൈബർ മാഫിയയുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ പുറത്തായത്.
യുവ ഡോക്ടറെ കമ്പോഡിയയിൽ നിന്ന് യുവതിയെന്ന വ്യാജേന ബന്ധപ്പെട്ടത് സൂരജ് കൃഷ്ണയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കേരളത്തിൽ നിന്നുള്ള യുവതികളെയും യുവാക്കളെയും ആദ്യം വിസിറ്റിംഗ് വിസയിൽ തായ്ലൻഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിക്കുകയും, തുടർന്ന് റോഡ് മാർഗം കമ്പോഡിയയിലേക്ക് കടത്തുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.
കമ്പോഡിയയിലെത്തിയ ശേഷം ഹോട്ടൽ ജോലിയും ഡെലിവറി ജോലിയും അടക്കമുള്ള തൊഴിൽ ലഭ്യമാക്കുമെന്ന് പറഞ്ഞ് വിസ ക്രമീകരിച്ചു നൽകും.
പിന്നീട് ആസൂത്രിത നീക്കങ്ങളിലൂടെ ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന സൈബർ ഷെൽട്ടറുകളിലേക്ക് ഇവരെ മാറ്റുകയും നിർബന്ധിതമായി സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങിയാൽ നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതകളും പരാധീനതകളും കാരണം പലർക്കും അവിടെ നിന്ന് പിന്മാറാൻ കഴിയുന്നില്ല. സൈബർ മാഫിയയുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തവരെയും എതിർക്കുന്നവരെയും ക്രൂരമായി മർദ്ദിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
കമ്പോഡിയൻ തലസ്ഥാനമായ നോം പെൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സൈബർ മാഫിയ സംഘത്തെ ചൈനീസ് പൗരന്മാരാണ് നിയന്ത്രിക്കുന്നത്.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ട്രേഡിംഗ് തട്ടിപ്പുകൾ, ലോൺ ആപ്പ് തട്ടിപ്പുകൾ തുടങ്ങിയവയുടെ പിന്നിലും ഈ സംഘമാണെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിൽ, ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മാതൃകയിലാണ് സൈബർ ഷെൽട്ടറുകൾ പ്രവർത്തിക്കുന്നത്.
ഇരകളെ കണ്ടെത്തുന്നതിനും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനും, ചതിയിലൂടെ പണം കൈക്കലാക്കുന്നതിനും, അക്കൗണ്ടുകളിലെത്തുന്ന തുക ഉടൻ പിൻവലിക്കുന്നതിനുമുള്ള പ്രത്യേക പരിശീലനമാണ് ഇവിടങ്ങളിൽ നൽകുന്നത്.
ഇത്തരത്തിലുള്ള പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകൾ വിവിധ സൈബർ ഷെൽട്ടറുകളിൽ പ്രവർത്തിക്കുന്നതായും പൊലീസ് അറിയിച്ചു.
English Summary
Kerala Police have uncovered a large-scale human trafficking network sending youths from Kerala to Cambodia to run cyber fraud operations under Chinese-controlled cyber shelters.
kerala-youth-trafficked-to-cambodia-for-cyber-crime-network-busted









