തിരുവനന്തപുരം: കേരളത്തിന്റെ റോഡ് ശൃംഖലയിൽ വൻ വിപ്ലവത്തിനൊരുങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
യാത്രാക്ലേശം പരിഹരിക്കാനും ചരക്കുനീക്കം സുഗമമാക്കാനും ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ഒരുമിച്ച് എത്തുന്നതോടെ കേരളം ഒരു നിർമ്മാണ ഭൂമിയായി മാറാൻ പോവുകയാണ്.
കേന്ദ്ര സർക്കാരിന്റെ വക 988.75 കോടി; സിഐആർഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 39 പ്രധാന റോഡുകൾ വികസിപ്പിക്കുന്നു
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരന്തരമായി നടത്തിയ ഇടപെടലുകൾക്കൊടുവിൽ സിഐആർഎഫ് (CIRF) പദ്ധതിയിൽ ഉൾപ്പെടുത്തി 988.75 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പരന്നുകിടക്കുന്ന 39 പ്രധാന റോഡുകളാണ് ഈ ഫണ്ടുപയോഗിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നത്.
ഏകദേശം 486.33 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡുകളുടെ നവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ നേട്ടം പങ്കുവെച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹകരിച്ച മുഖ്യമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും നന്ദി രേഖപ്പെടുത്തി.
എംസി റോഡിന് പുതുജീവൻ; 5217 കോടി രൂപ ചെലവിൽ നാലുവരിപ്പാതയായി പുനർനിർമ്മിക്കുന്നു
തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള യാത്ര ഇനി കൂടുതൽ വേഗത്തിലാകും.
സംസ്ഥാന ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായ എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5217 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് റോഡ് വികസിപ്പിക്കുക.
ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായുള്ള സാമ്പത്തിക അനുമതി ലഭ്യമായതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
കുരുക്കഴിക്കാൻ പുതിയ ബൈപ്പാസുകൾ; കിളിമാനൂർ മുതൽ ചെങ്ങന്നൂർ വരെ നീളുന്ന വമ്പൻ പദ്ധതികൾ
എംസി റോഡിലെ ടൗണുകളിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ പുതിയ ബൈപ്പാസുകൾ വരുന്നു.
കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പുതിയ ബൈപ്പാസുകൾ നിർമ്മിക്കും.
മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി
കൂടാതെ പ്രധാന ജംഗ്ഷനുകളുടെ വികസനവും ഇതോടൊപ്പം നടക്കും.
കൊട്ടാരക്കര ബൈപ്പാസിനായി 110.36 കോടി രൂപ അനുവദിക്കുകയും സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയിൽ നടക്കുകയും ചെയ്യുന്നതോടെ തെക്കൻ കേരളത്തിലെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകും.
English Summary
Kerala is set for a massive infrastructure overhaul with the Central Government sanctioning ₹988.75 crore under the CIRF scheme for 39 major roads spanning 486.33 km. Additionally, the State Budget has allocated ₹5217 crore via KIIFB to transform the MC Road (Thiruvananthapuram to Angamaly) into a 24-meter wide, 4-lane highway.









