രണ്ടുവർഷത്തിനു ശേഷം കണ്ടെത്തിയത് തുരുമ്പെടുക്കാത്ത വാക്കത്തി; കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു
കൊച്ചി: കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. തമിഴ്നാട് തിരുവണ്ണാമല സ്വദേശിയായ 39 വയസുകാരൻ പെരുമാളിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.
പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും സാക്ഷിമൊഴികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എ. വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പെരുമാൾ, തന്റെ കടയിലെ ജീവനക്കാരിയായിരുന്ന ജയലക്ഷ്മിയുമായി പ്രണയബന്ധത്തിലായിരുന്നു.
ആദ്യ വിവാഹത്തിൽ മൂന്ന് കുട്ടികളുള്ള ജയലക്ഷ്മി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
2015 ഫെബ്രുവരിയിൽ ഇരുവരും തമിഴ്നാട്ടിൽ നിന്ന് ഒളിച്ചോടി കൊച്ചി വാഴക്കാലായിൽ താമസമാരംഭിച്ചു.
എന്നാൽ മകൾ കൊച്ചിയിലുണ്ടെന്നറിഞ്ഞ ജയലക്ഷ്മിയുടെ പിതാവ് ജൂൺ 24ന് എത്തി മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ജൂൺ 30ന് സഹോദരിയോടൊപ്പം ജയലക്ഷ്മി തന്റെ സാധനങ്ങൾ എടുക്കാൻ കൊച്ചിയിലെത്തി.
അടുത്ത ദിവസം രാവിലെ പെരുമാളും ജയലക്ഷ്മിയും ജോലിക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടുവെന്നാണ് കേസ്. എന്നാൽ പിന്നീട് കാക്കനാട് റക്കാവാലി ക്ലബ്ബിന്റെ കോമ്പൗണ്ടിൽ ജയലക്ഷ്മിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം പെരുമാൾ ഒളിവിൽ പോയി.
രണ്ട് വർഷങ്ങൾക്ക് ശേഷം പെരുമാളിനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി കൊച്ചിയിലെത്തിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന വാക്കത്തി കണ്ടെടുത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ കോടതി ഇതിന്റെ അടിസ്ഥാനത്തിൽ പെരുമാളിന് ജീവപര്യന്തം തടവും 80,000 രൂപ പിഴയും വിധിച്ചിരുന്നു.
ഈ വിധി ചോദ്യം ചെയ്ത് പെരുമാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജയലക്ഷ്മിയെ പിതാവ് വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെ താൻ തിരുവണ്ണാമലയിലേക്ക് പോയെന്നും പിന്നീട് കൊച്ചിയിലേക്ക് മടങ്ങിയില്ലെന്നുമാണ് പ്രതിയുടെ വാദം.
കൊല നടന്ന ദിവസം പ്രതിയെയും ജയലക്ഷ്മിയെയും ഒരുമിച്ച് കണ്ടുവെന്ന സാക്ഷികളുടെ മൊഴികളിൽ പരസ്പരവിരുദ്ധതകളുണ്ടെന്നും അവ വിശ്വസനീയമല്ലെന്നും കോടതി വിലയിരുത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം വാക്കത്തി കണ്ടെടുത്തുവെന്ന വാദവും കോടതി സംശയത്തോടെ കണ്ടു.
രണ്ട് വർഷത്തിന് ശേഷം കണ്ടെടുത്തുവെന്ന വാക്കത്തി തുരുമ്പില്ലാതെ പുതിയത് പോലെയുണ്ടായിരുന്നുവെന്നും ഇത്രയും കാലം ആരും കാണാതെ കിടന്നതെന്നത് അത്ഭുതകരമാണെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ ജയലക്ഷ്മിക്ക് മറ്റ് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന സൂചനകളും സാക്ഷിമൊഴികളിലുണ്ടായിരുന്നുവെങ്കിലും അതൊന്നും പൊലീസ് അന്വേഷിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ കുറ്റം സംശയാതീതമായി തെളിയിക്കുന്നതല്ലെന്ന് കണ്ടെത്തിയ കോടതി, സംശയത്തിന്റെ ആനുകൂല്യം നൽകി പെരുമാളിനെ വെറുതെ വിടുകയായിരുന്നു.
English Summary
The Kerala High Court acquitted Perumal, accused in the murder of his lover Jayalakshmi, citing lack of credible evidence. The court observed that the prosecution failed to prove the crime beyond reasonable doubt and found major inconsistencies in witness testimonies and recovery of evidence. Granting the benefit of doubt, the court set aside the life sentence imposed by the trial court.
lover-murder-case-perumal-acquitted-kerala-high-court
Kerala High Court, Murder Case, Lover Murder, Kochi News, Court Verdict, Crime News, Kerala Police, Acquittal









