‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത് 100 പാമ്പുകളെ
ഇത് അനന്യ വിശ്വേഷ്. പാലക്കാട് സ്വദേശിനി. പത്ത് വയസ്സുള്ളപ്പോൾ തന്നെയാണ് അനന്യ കാടിനോടു സൗഹൃദം സ്ഥാപിച്ചത്.
അന്നുമുതൽ കഴിഞ്ഞ മാസം വരെ നീണ്ട നാല് വർഷത്തിനിടെ നൂറിലേറെ സ്നേക്ക് റെസ്ക്യൂ ഓപ്പറേഷനുകളിൽ പങ്കെടുത്ത അനുഭവമാണ് ഇപ്പോൾ ഈ പതിനാലുകാരിക്കുള്ളത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പാമ്പിനെ കൈയിൽ എടുക്കുന്നത് കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ, അനന്യയെ വൈൽഡ് ലൈഫ് സഫാരിയുടെ ലീഡറായാണ് പരിചയപ്പെടുത്തുന്നത്.
പാമ്പുകളെക്കുറിച്ചുള്ള ഗവേഷണവും കാട്ടാനകളുടെ കണക്കെടുപ്പുമൊക്കെയായി കാടിനുള്ളിലെ പഠനം തുടരുന്ന അനന്യ നേടിയെടുത്ത അംഗീകാരങ്ങളിലൊന്നാണ് ‘സിങ്കപ്പെണ്ണ്’ പുരസ്കാരം.
പാലക്കാട് പട്ടണത്തിനടുത്തുള്ള കൽപ്പാത്തി അഗ്രഹാരത്തിലെ വീട്ടിൽ എത്തിയപ്പോൾ, ശാന്തിമന്ത്രങ്ങൾ മുഴങ്ങുന്ന രഥവീഥികളിൽ ഒരു പുതിയ പ്രതിഭ വളരുന്നതാണ് കാണാനായത്.
2011-ലാണ് അനന്യ ജനിച്ചത്. അന്ന് മുംബൈയിൽ ഐടി ജോലിക്കാരനായിരുന്നു അച്ഛൻ വിശ്വേഷ്. അമ്മ ശ്വേത മുംബൈയിലെ ഒരു സ്കൂളിൽ അധ്യാപികയായിരുന്നു.
വിശ്വേഷിന്റെ മാതാപിതാക്കൾ വിരമിച്ച ശേഷം ജന്മദേശമായ പാലക്കാട്ടേക്ക് മടങ്ങാൻ തീരുമാനിച്ചതോടെയാണ് കുടുംബം മുഴുവൻ നാട്ടിലേക്കെത്തിയത്.
അനന്യ ഒന്നാം ക്ലാസ് പൂർത്തിയാക്കിയ വേനൽ അവധിക്കാലത്ത് ഊട്ടിയിലേക്കുള്ള കുടുംബയാത്രയാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. പക്ഷികളെ കണ്ടുള്ള കൗതുകം അനന്യയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
ഊട്ടിയിൽ തന്നെ പഠിക്കണമെന്ന ആഗ്രഹത്തിന് മാതാപിതാക്കൾ വഴങ്ങി. മുതുമല വനമേഖലയിലൂടെയുള്ള യാത്രകളിലാണ് അനന്യ ആദ്യമായി കാട്ടാനയെ കണ്ടത്. അവളുടെ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ അച്ഛനും മകളുമൊത്ത് സഫാരി യാത്രകൾ തുടങ്ങി.
ഫോട്ടോ എടുക്കണമെന്ന മകളുടെ ആവശ്യം കേട്ട് ഒരു സെക്കൻഡ് ഹാൻഡ് ക്യാമറ വാങ്ങി. മസിനഗുഡിയിലെ തെപ്പക്കാട്ടിൽ എടുത്ത കുട്ടിയാനയുടെ ചിത്രമാണ് അനന്യയുടെ ആദ്യ ഫോട്ടോ.
ഫോട്ടോഗ്രഫിയെക്കുറിച്ച് ഔപചാരിക അറിവില്ലാത്ത ആ പ്രായത്തിൽ തന്നെ അവൾ എടുത്ത ചിത്രങ്ങളുടെ ഗുണമേന്മ അച്ഛനെ അമ്പരപ്പിച്ചു.
സ്കൂളിൽ സഹപാഠികളോട് അടുപ്പമില്ലാത്ത അനന്യയുടെ ലോകം കാടായിരുന്നു. ടീച്ചർമാരോടുള്ള സംശയങ്ങളും വനജീവികളെക്കുറിച്ചായിരുന്നു.
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ രാധിക രാമസ്വാമിയുമായി നടത്തിയ സഫാരിയാണ് അനന്യയുടെ കഴിവുകൾ പുറംലോകം തിരിച്ചറിഞ്ഞ നിമിഷം.
“ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ വന്യജീവി ഫോട്ടോഗ്രഫി ചെയ്യുന്ന കുട്ടി ഇന്ത്യയിൽ മറ്റൊരാളില്ല” എന്നായിരുന്നു രാധികയുടെ അഭിപ്രായം.
നാലു വർഷത്തിനിടെ മുതുമല വന്യജീവി സങ്കേതത്തിൽ നിന്ന് മാത്രം 258 ഇനം പക്ഷികളുടെ ചിത്രങ്ങൾ അനന്യ പകർത്തി. ഇതോടെയാണ് മസിനഗുഡി ഇക്കോ നാചുറലിസ്റ്റ് ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അവൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഇവിടെയാണ് പാമ്പു പിടുത്തക്കാരനായ മുരളിയെ അനന്യ പരിചയപ്പെടുന്നത്. ആദ്യമായി കാട്ടിൽ പാമ്പിനെ കണ്ടപ്പോൾ ഭയപ്പെടാതെ അതിനരികിലേക്ക് ഓടിയ അനന്യയുടെ ധൈര്യം, പിന്നീട് സ്നേക്ക് റെസ്ക്യൂ ദൗത്യങ്ങളിലേക്ക് അവളെ എത്തിച്ചു.
പരിശീലനം നേടിയ റെസ്ക്യൂവർമാരോടൊപ്പം മാത്രമാണ് അവൾ ഇത്തരം ദൗത്യങ്ങളിൽ പങ്കെടുക്കുന്നത്.
പാമ്പുകളെ വേദനിപ്പിക്കാതെ രക്ഷപ്പെടുത്തുക എന്നതാണ് അനന്യയുടെ നിലപാട്. അമേരിക്ക ആസ്ഥാനമായ ആംഫിബിയൻ ഫൗണ്ടേഷനിൽ നിന്ന് ഹെർപറ്റോളജിസ്റ്റ് സർട്ടിഫിക്കറ്റ് നേടിയ അനന്യ, 11 വയസ്സിൽ ഈ നേട്ടം കൈവരിക്കുന്ന ഏക ഏഷ്യക്കാരിയുമാണ്.
വനംവകുപ്പ് പരിപാടികളിൽ സജീവമായ അനന്യ, ഇപ്പോൾ ഐഎഫ്എസ് ലക്ഷ്യമാക്കി പഠനം തുടരുകയാണ്. ‘ദ് ബേഡ്സ് ഓഫ് മസിനഗുഡി’ എന്ന പേരിൽ അവൾ പകർത്തിയ പക്ഷി ചിത്രങ്ങൾ പുസ്തകമായും പ്രസിദ്ധീകരിച്ചു. 2024-ൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഈ പുസ്തകം അനന്യ സമ്മാനിച്ചു.
ഇങ്ങനെ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന ഈ കാട്ടുപെൺകുട്ടിക്ക്, മുതുമലയിലെ എൻജിഒ സംഘടന അവരുടെ പരമോന്നത ബഹുമതിയായ ‘സിങ്കപ്പെണ്ണ്’ പുരസ്കാരം സമ്മാനിച്ചു. ഇന്ന് അനന്യയുടെ പേര് പോലെ തന്നെ അവളുടെ തിരിച്ചറിയലും അതാണ് — സിങ്കപ്പെണ്ണ്.
English Summary
Ananya Vishwesh, a 14-year-old from Palakkad, began her journey with wildlife at the age of ten. Over the past four years, she has participated in more than 100 snake rescue operations. A student of eighth grade, Ananya has become a wildlife safari leader and a young conservationist involved in snake research and elephant census activities. She is the youngest Asian to earn a herpetologist certification from a US-based foundation. Her wildlife photography has been published as a book titled The Birds of Masinagudi, and she was honored with the prestigious ‘Sinkappenna’ award for her contributions to wildlife conservation.
ananya-vishwesh-palakad-wildlife-snake-rescue-sinkappenna
Ananya Vishwesh, Palakkad, wildlife conservation, snake rescue, girl achiever, young naturalist, wildlife photography, Sinkappenna award, Masinagudi









