ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ
കൊച്ചി: ഏകദേശം ഒന്നര ലക്ഷം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലേക്കുള്ള എല്ലാ നിയമന നടപടികളും താൽക്കാലികമായി നിർത്തിവച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിലുണ്ടായ നിയമപ്രശ്നങ്ങളാണ് നടപടിക്ക് കാരണം.
ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട കേസിൽ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ടിലെ 9-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനുവരി 9-ന് പ്രഖ്യാപിച്ചിരുന്നു.
നിയമനങ്ങൾ നടത്താനുള്ള അധികാരവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പാണിത്.
ഈ വിധി മറ്റ് ദേവസ്വം ബോർഡുകൾക്കും ബാധകമായേക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ നിയമന നടപടികളും നിർത്തിവച്ചത്.
ഹൈക്കോടതി വിധിക്കെതിരെ റിക്രൂട്ട്മെന്റ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരും ഹർജി നൽകുമെന്നും ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അറിയിച്ചു. സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചാൽ നിയമന നടപടികൾ പുനരാരംഭിക്കും.
ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരും നിയമനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരെയും പരിഗണിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ബോർഡ് മുൻപ് നടപടികൾ ആരംഭിച്ചത്.
എന്നാൽ 9-ാം വകുപ്പിന്റെ സാധുത സുപ്രീംകോടതി ഇതുവരെ പരിഗണിച്ചിരുന്നില്ല.
എൽ.ഡി ക്ലർക്ക് നിയമനം ഉൾപ്പെടെ തടസത്തിൽ
അഞ്ച് ദേവസ്വം ബോർഡുകളിലായി വിവിധ തസ്തികകളിലേക്ക് ഏകദേശം 1.5 ലക്ഷം പേർ റിക്രൂട്ട്മെന്റ് ബോർഡിൽ അപേക്ഷിച്ചിട്ടുണ്ട്.
പാരമ്പര്യാവകാശമുള്ള തസ്തികകൾ ഒഴികെ എല്ലാ നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോർഡിലൂടെയാണ് നടക്കുന്നത്. ബോർഡ് 2015-ലാണ് നിലവിൽ വന്നത്.
കഴിഞ്ഞ വർഷം മാത്രം 97 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതിൽ 54 തസ്തികകൾ ഗുരുവായൂർ ദേവസ്വത്തിന്റേതാണ്.
38 തസ്തികകളുടെ നിയമനം എഴുത്തുപരീക്ഷ കഴിഞ്ഞ് ഇന്റർവ്യൂ ഘട്ടത്തിലായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള 20,000-ത്തിലധികം അപേക്ഷകളുള്ള എൽ.ഡി ക്ലർക്ക് നിയമനവും നിലവിൽ തടസപ്പെട്ടു.
ഇതുവരെ 145 തസ്തികകളിലായി 2,958 പേർക്ക് നിയമനം നൽകിയിട്ടുണ്ട്.
നിലവിൽ റിക്രൂട്ട്മെന്റ് ബോർഡ് ഗുരുതര പ്രതിസന്ധിയിലാണെന്നും, സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് പറഞ്ഞു.
English Summary
The Kerala Devaswom Recruitment Board has suspended all recruitment processes across five Devaswom Boards, affecting nearly 1.5 lakh candidates. The decision follows a High Court ruling declaring Section 9 of the Devaswom Recruitment Board Act unconstitutional in a case related to Guruvayur Devaswom. Fearing the verdict may apply to other Devaswoms as well, the Board halted appointments. Appeals have been filed in the Supreme Court, and recruitment will resume if a stay is granted.
devaswom-recruitment-board-appointments-stopped-high-court-verdict
Devaswom Recruitment Board, Guruvayur Devaswom, temple recruitment, High Court verdict, LD Clerk appointment, Kerala jobs, Supreme Court appeal









