ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ
തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച വൻ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തൽ.
ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ ഏജന്റുമാർ മുഖേന മൈസൂരുവിൽ നിന്ന് ലൈസൻസ് തരപ്പെടുത്തി, പിന്നീട് അത് കേരള ലൈസൻസാക്കി മാറ്റുന്ന സംഘടിത സംഘമാണ് സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നത്.
മൈസൂരുവിൽ നിന്ന് ലഭിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകളിൽ മേൽവിലാസം, ഫോട്ടോ, ഒപ്പ് എന്നിവ മാറ്റി കേരളത്തിലെ സബ് ആർടിഒ ഓഫീസുകൾ വഴിയാണ് പുതിയ ലൈസൻസ് നൽകുന്നത്.
ഈ തട്ടിപ്പിന് മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുണ്ടെന്ന ഗുരുതരമായ സംശയവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചതായി ഗതാഗത കമ്മീഷണർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് ഏജന്റുമാർ മുഖേന ലൈസൻസ് എടുക്കുന്ന പ്രവണത വർധിച്ചിരുന്നു.
എന്നാൽ, ഡ്രൈവിംഗ് ടെസ്റ്റിലും സംസ്ഥാനത്തേക്ക് പോകാതെയും ലൈസൻസ് ലഭ്യമാക്കുന്ന മാഫിയ പ്രവർത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്വകാര്യ മാധ്യമത്തിന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്.
മലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ എന്ന വ്യക്തിക്ക് 2023 ഡിസംബർ 20ന് മൈസൂരു വെസ്റ്റ് ആർടിഒയിൽ നിന്ന് ലൈസൻസ് ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ 1970ൽ ജനിച്ചുവെന്ന് രേഖകളിൽ കാണിക്കുന്ന ബഷീറിന്റെ ലൈസൻസിൽ ഉള്ളത് ഒരു യുവാവിന്റെ ചിത്രമാണ്. ദിവസങ്ങൾക്കകം ഇയാൾ തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വിലാസവും ഒപ്പും മാറ്റാൻ അപേക്ഷ നൽകി.
തുടർന്ന് ഡിസംബർ 28ന് മലപ്പുറത്തെ വിലാസത്തിൽ പുതിയ ഫോട്ടോയോടുകൂടിയ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ആധാർ രേഖകൾ പരിശോധിച്ചപ്പോൾ, മൈസൂരിലും മലപ്പുറത്തുമായി രണ്ട് വ്യത്യസ്ത വിലാസങ്ങളിലായി രണ്ട് പേരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആധാറുകൾ കണ്ടെത്തി.
വിശദമായ അന്വേഷണത്തിൽ സമാനമായ നിരവധി തട്ടിപ്പുകൾ കൂടി പുറത്തുവന്നിട്ടുണ്ട്.
മൈസൂരു വിലാസത്തിൽ മറ്റൊരു ചിത്രത്തോടെ ലൈസൻസ് എടുത്ത്, കേരളത്തിൽ വിലാസമാറ്റ അപേക്ഷയുടെ മറവിൽ ഫോട്ടോയും ഒപ്പും പൂർണമായും മാറ്റി പുതിയ ലൈസൻസ് നൽകുന്ന വലിയ ശൃംഖല തന്നെയാണ് പ്രവർത്തിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്തിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെ മൈസൂരിൽ ലൈസൻസ് ലഭിച്ചു, രണ്ട് വ്യത്യസ്ത ചിത്രങ്ങൾ വ്യക്തമായിരിക്കെ തിരൂരങ്ങാടിയിലെ എംവിഡി ഉദ്യോഗസ്ഥർ എങ്ങനെ പുതിയ ലൈസൻസ് അനുവദിച്ചു
തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇനിയും മറുപടി ലഭിക്കാനുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായും ഗതാഗത കമ്മീഷണർ വി. എച്ച്. നാഗരാജു അറിയിച്ചു.
English Summary
A major driving licence fraud has been detected in Kerala, where organised gangs are procuring licences from Mysuru without applicants appearing for driving tests and later converting them into Kerala licences by altering address, photo, and signature details.
kerala-driving-licence-scam-mysuru-fake-licence-investigation
Kerala, Driving Licence Scam, Motor Vehicles Department, Mysuru RTO, Fake Licence, Vigilance Probe, Transport Commissioner, Kerala News









