വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം
കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന പ്രണയബന്ധത്തിലെ അസ്വസ്ഥതകളും സംശയരോഗവും നിയന്ത്രണമില്ലാത്ത പ്രകോപനവും ചേർന്നതാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്.
പ്ലസ് വൺ വിദ്യാർഥിയായ ആൺസുഹൃത്തിന്റെ ഭീഷണികളും മാനസിക പീഡനവും അവസാനത്തിൽ ബാലികയുടെ ജീവനെടുത്തു.
ഒരേ സ്കൂളിൽ പഠിക്കുന്ന ഇരുവരും സാമ്പത്തികമായി സാധാരണ നിലയിലുള്ള ഇടത്തരം കുടുംബങ്ങളിലാണ് ജനിച്ചത്. ഇവർക്കിടയിലെ സൗഹൃദം നേരത്തേ തന്നെ പെൺകുട്ടിയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
പെൺകുട്ടിയെ കാണാതിരുന്നാൽ അസ്വസ്ഥനാകുന്ന സ്വഭാവവും അവളെ അന്വേഷിച്ച് വീട്ടിലെത്തുന്ന പതിവും ആൺകുട്ടിക്കുണ്ടായിരുന്നു.
ഇതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെ, പോലീസ് ആൺകുട്ടിയെ വിളിച്ചു താക്കീത് ചെയ്തിരുന്നു. എങ്കിലും പെട്ടെന്ന് പ്രകോപിതനാകുന്ന അവന്റെ സ്വഭാവം പെൺകുട്ടിയെ ഭയപ്പെടുത്തുന്നതായി ബന്ധുക്കൾ പറയുന്നു.
വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം
വ്യാഴാഴ്ച സ്കൂളിലെത്തിയ പെൺകുട്ടിയെ ആൺസുഹൃത്ത് നിർബന്ധിച്ച് കൂടെ കൊണ്ടുപോയി. വൈകുന്നേരം മകളെ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകി.
സംശയം തോന്നിയ പോലീസ് ഉടൻ തന്നെ ആൺകുട്ടിയെ ബന്ധപ്പെട്ടു. സ്കൂളിൽ വെച്ച് കണ്ടുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകി.
വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.
വ്യാഴാഴ്ച കരുവാരക്കുണ്ടിൽ നിന്ന് പാണ്ടിക്കാട്–വണ്ടൂർ വഴി ബസിൽ വാണിയമ്പലത്തെത്തിയ ഇരുവരും അവിടെ നിന്ന് റെയിൽവേ പാതയിലൂടെ നടന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തി.
മറ്റൊരാളോട് പെൺകുട്ടിക്ക് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി. അതിനിടെ പ്രകോപിതനായ ആൺസുഹൃത്ത് ബലപ്രയോഗത്തോടെ പെൺകുട്ടിയുടെ കൈകൾ കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആൺകുട്ടിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായതായി അയൽവാസികൾ പറയുന്നു.
ഹൈസ്കൂൾ കാലത്ത് ശാന്തസ്വഭാവക്കാരനായിരുന്ന ഇയാൾ ഹയർസെക്കൻഡറി തലത്തിലെത്തിയതോടെ എളുപ്പത്തിൽ ദേഷ്യപ്പെടുന്നവനായി.
സുഹൃത്തുക്കളോടും ബന്ധുക്കളോടും പരുഷമായി പെരുമാറുന്ന സ്വഭാവവും പലപ്പോഴും പ്രകടമായിരുന്നു. വിലക്കുകൾ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഇയാൾ സമീപവീട്ടിൽ വെള്ളം ചോദിച്ച് കുടിക്കുകയും ഫോൺ വാങ്ങി വീട്ടുകാരെ വിളിക്കുകയും ചെയ്തു.
പരിസരവാസികളോട് സാധാരണക്കാരനായി ഇടപെട്ട ഇയാൾ, പോലീസിനോട് വിവരങ്ങൾ പറയുമ്പോഴും ഒരു വിധത്തിലുള്ള ഭയമോ ആശങ്കയോ പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.









