മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ
പത്തനംതിട്ട: പ്രവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
പൊലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
കസ്റ്റഡി ലഭിച്ചതോടെ രാഹുലിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എസ്ഐടി സംഘം ഉടൻ നടപടികൾ ആരംഭിക്കും. പീഡനം നടന്നതായി പറയുന്ന പത്തനംതിട്ടയിലെ ഹോട്ടലിൽ അടക്കം രാഹുലിനെ എത്തിച്ച് തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.
അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെത്തേണ്ടതുണ്ടെന്നും, ഇതിന്റെ ഭാഗമായി അടൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കും പ്രതിയെ എത്തിച്ചേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
യുവതിയുടെ പരാതിയിൽ, അതിക്രൂരമായ രീതിയിലാണ് രാഹുൽ പീഡിപ്പിച്ചതെന്ന് പറയുന്നു.
പീഡനത്തിന് പിന്നാലെ ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നും, സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും യുവതി ഇ-മെയിൽ മുഖേന നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, രാഹുലിനെ കോടതിയിൽ എത്തിക്കുന്നതിന് മുൻപ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ആശുപത്രിക്ക് മുന്നിലും കോടതിക്ക് സമീപവും ഡിവൈഎഫ്ഐയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചു.
‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടയാൻ ശ്രമം നടന്നതോടെ പൊലീസ് ഇടപെട്ടു.
എംഎൽഎ സ്ഥാനം തെറിക്കുമോ?
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം റദ്ദാക്കാൻ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അധികാരമുണ്ട്. എംഎൽഎമാരോ മറ്റ് വ്യക്തികളോ പരാതി നൽകിയാൽ സ്പീക്കർക്ക് വിഷയം എത്തിക്സ് കമ്മിറ്റിക്ക് കൈമാറാം.
മുരളി പെരുന്നെല്ലി അധ്യക്ഷനായ സമിതിക്ക് കുറ്റം തെളിഞ്ഞാൽ പുറത്താക്കാൻ ശുപാർശ ചെയ്യാനാകും.
എന്നാൽ 15-ാം കേരള നിയമസഭ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നതിനാൽ, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ സമയപരിമിതി ഉണ്ടാകുമോ എന്നതാണ് പ്രധാന സംശയം.
ക്രിമിനൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥരെയും മറ്റ് സാക്ഷികളെയും വിളിച്ചു വരുത്തേണ്ടതുമുണ്ട്. ബജറ്റ് സമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഫെബ്രുവരി അവസാനത്തോടെ സഭ പിരിയാനാണ് സാധ്യത.
ഇതെല്ലാം കണക്കിലെടുത്താൽ എത്തിക്സ് കമ്മിറ്റിയുടെ നടപടി സമയബന്ധിതമായി പൂർത്തിയാകുമോയെന്നത് അനിശ്ചിതമാണ്.
English Summary
The Thiruvalla magistrate court has granted three days of SIT custody to MLA Rahul Mankootathil in connection with an alleged rape case involving an expatriate woman. Police plan evidence collection at multiple locations, while his bail plea will be considered on the 16th.
rahul-mankootathil-rape-case-sit-custody
Rahul Mankootathil, Rape Case, Pathanamthitta, Thiruvalla Court, SIT Custody, Kerala Politics, MLA Ethics Committee, Crime News









