കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ ഓട്ടോറിക്ഷകൾക്ക് തീയിട്ട് അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതിയെ പിടികൂടാനായില്ല
തിരുവനന്തപുരം: ജീവിതോപാധിയായ ഓട്ടോറിക്ഷ അജ്ഞാതർ മൂന്നു തവണ തീയിട്ടതിനെ തുടർന്ന് കടുത്ത ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ഒരു കുടുംബം.
രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് ചൂഴികരയിൽ താമസിക്കുന്ന രാജേഷിന്റെ ഓട്ടോറിക്ഷയാണ് അജ്ഞാതർ വീണ്ടും വീണ്ടും കത്തിച്ചത്.
മൂന്നു തവണയും പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അവസാനമായി കഴിഞ്ഞ ഡിസംബർ 17ന് രാജേഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് ഒരാൾ തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഹെൽമറ്റ് ധരിച്ചെത്തിയ ആൾ വാഹനം കത്തിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിരുന്നാലും പ്രതിയെ തിരിച്ചറിയാനോ ഉപയോഗിച്ച വാഹനം കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല.
കടം വാങ്ങിയും വായ്പയെടുത്തുമാണ് രാജേഷ് ഓട്ടോറിക്ഷകൾ വാങ്ങിയത്. 2024 നവംബർ 11നാണ് ആദ്യമായി ഓട്ടോറിക്ഷ കത്തിത്.
60,000 രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തി വീണ്ടും സർവീസിനിറക്കിയെങ്കിലും 2025 സെപ്റ്റംബർ 12ന് വീണ്ടും അഗ്നിക്കിരയാക്കി.
പൂർണമായും നശിച്ച ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസ് കമ്പനി അനുവദിച്ചത് 39,000 രൂപ മാത്രമാണ്.
ഇതിനിടയിൽ മറ്റൊരു വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയും കഴിഞ്ഞ ഡിസംബർ 17ന് വീണ്ടും കത്തി.
ഓരോ സംഭവത്തിനും പിന്നാലെ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് രാജേഷ് ആരോപിക്കുന്നു.
ആദ്യ സംഭവം നടന്നപ്പോൾ പൊലീസ് നിർബന്ധിച്ച് പരാതി പിൻവലിപ്പിച്ചുവെന്നും പിന്നീട് ആവർത്തിച്ചതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രാജേഷ് പറയുന്നു.
പൊലീസിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജേഷ്.
അതേസമയം, അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന വിശദീകരണമാണ് രാജാക്കാട് പൊലീസിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.
English Summary
An auto-rickshaw driver from Rajakkad in Idukki is in severe distress after his livelihood vehicle was set on fire by unidentified persons three times. Despite repeated police complaints and CCTV footage of the latest incident, the culprits are yet to be identified. The victim is now planning to approach the court seeking a probe by another agency.
idukki-auto-rickshaw-burnt-three-times-police-inaction
Idukki, Rajakkad, auto rickshaw fire, livelihood crisis, CCTV footage, police negligence, Kerala news









