യുഎസ്–വെനസ്വേല സംഘർഷം രൂക്ഷം; കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനം
വാഷിങ്ടൻ: യുഎസുമായുള്ള കടുത്ത രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ തുടരുന്നതിനിടെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ശക്തമായ ബോംബാക്രമണം.
തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴു സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നിൽ യുഎസ് ആണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഫോടനങ്ങൾക്കുശേഷം യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.
വെനസ്വേല സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടന്നത്.
സൈനിക കേന്ദ്രങ്ങൾക്കും ചില സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്നാണ് വെനസ്വേലയുടെ ആരോപണം.
സംഭവത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൈന്യം പൂർണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ ഏകദേശം 1.50 ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിന് സമീപമുള്ള നഗരത്തിലാണ് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന ദൃശ്യങ്ങളെന്ന് സംശയിക്കപ്പെടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുഎസ്–വെനസ്വേല സംഘർഷം രൂക്ഷം; കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനം
സ്ഫോടന ശബ്ദം കേട്ടതോടെ ഭീതിയിലായ ജനങ്ങൾ തെരുവുകളിലേക്ക് ഓടിയിറങ്ങുകയും ചെയ്തു.
അമേരിക്കൻ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, സ്ഫോടനങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം തന്നെയാണ് ആക്രമണം നടന്നതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടർ ജെനിഫർ ജേക്കബ്സ് എക്സിൽ കുറിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസോ പെന്റഗണോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ സമീപകാലത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
മഡുറോ അധികാരത്തിൽ നിന്ന് മാറണമെന്ന ആവശ്യം ട്രംപ് ആവർത്തിച്ച് ഉന്നയിച്ചിരുന്നു. വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ചും യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് മുമ്പ് കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ ബോട്ടുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു.
ആ ആക്രമണങ്ങളിൽ 30 ഇടങ്ങളിലായി 107 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പുതിയ ആക്രമണത്തോടെ മേഖലയിൽ വലിയ യുദ്ധഭീഷണിയാണ് ഉയരുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.









