ശബരിമല സ്വർണക്കവച്ച കേസ്; സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും കർണാടകയിലെ ബെല്ലാരിയിൽ പരിശോധന നടത്തി.
കേസിലെ പത്താം പ്രതിയായ ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ഉടമസ്ഥതയിലുള്ള ‘റൊഡ്ഡം ജ്വല്ലറി’യിലാണ് പരിശോധന. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്.
മുൻ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തുന്നത്.
അതേസമയം, 80 ലക്ഷം രൂപ മൂല്യമുള്ള സ്വർണം ഭീഷണിപ്പെടുത്തി അന്വേഷണ സംഘം കൈപ്പറ്റിയെന്ന ഗുരുതര ആരോപണമാണ് ഗോവർധൻ ഉന്നയിച്ചിരിക്കുന്നത്.
ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
ഇതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ. പി. ശങ്കർദാസും എൻ. വിജയകുമാറും കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു.
എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ഇരുവരും ബോർഡ് അംഗങ്ങളായിരുന്നു.
അടുത്തിടെ എസ്ഐടി അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് ചോദ്യം ചെയ്തിരുന്നു.
ബോർഡിലെ എല്ലാ അംഗങ്ങൾക്കും കേസിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു കോടതി പരാമർശം. ഇതിന് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങിയത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ തനിക്ക് മാത്രമല്ല, ബോർഡിലെ മറ്റ് അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ശബരിമലയിൽ നിന്നു പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയെന്ന വെളിപ്പെടുത്തലിലും നിർണായക പുരോഗതി ഉണ്ടായി.
വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി വെളിപ്പെടുത്തിയ ചെന്നൈ സ്വദേശി ഡി. മണിയുടെ പങ്ക് എസ്ഐടി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
ദുബായിലെ വ്യവസായിയുടെ മൊഴിയിൽ പരാമർശിക്കപ്പെട്ട ഡി. മണിയുമായി ബന്ധപ്പെട്ടവരെ ഫോണിലൂടെ ബന്ധപ്പെടുകയും, വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക് പോകുകയും ചെയ്തു.
2019–20 കാലയളവിൽ ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയതായും, അവ ഡി. മണി വാങ്ങിയതായുമാണ് വ്യവസായി നൽകിയ മൊഴി.
ശബരിമല ഭരണസംവിധാനത്തിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലായിരുന്നു ഇടപാട് നടന്നതെന്നും, രാജ്യാന്തര ശൃംഖലയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം.
ഇടനിലക്കാരനായി ഉണ്ണികൃഷ്ണൻ പോറ്റി പ്രവർത്തിച്ചതായും, 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ച് പണമിടപാട് നടന്നതായുമാണ് മൊഴി.
മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുന്ന ഘട്ടത്തിലാണെന്നും, കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും എസ്ഐടി വ്യക്തമാക്കി.
English Summary
The Special Investigation Team (SIT) probing the Sabarimala gold smuggling case has conducted a second raid in Bellary, Karnataka, at a jewellery shop owned by accused gold trader Govardhan. The probe has also intensified after allegations that Panchaloha idols were illegally smuggled from Sabarimala and sold to a Chennai-based businessman, D. Mani. Former Travancore Devaswom Board members have moved court seeking anticipatory bail following sharp observations by the Kerala High Court, which noted collective responsibility of board members in the case.
sabarimala-gold-smuggling-sit-bellary-raid-idol-smuggling-probe
Sabarimala gold smuggling, SIT probe, Bellary raid, Devaswom Board, Panchaloha idols, anticipatory bail, Kerala High Court, Govardhan jeweller, idol smuggling case









