ഒരു കാലത്ത് പാർട്ടിയിൽ സർവാധിപത്യ ശക്തിയുണ്ടായിരുന്ന കെസിആർ നിരവധി നേതാക്കളെ രാഷ്ട്രീയമായി വെട്ടിനിരത്തി; വാളെടുത്തവൻ വാളാലെ
പത്തനംതിട്ടയിലെ സിപിഎമ്മിൽ ഗ്രൂപ്പ് പോര് എല്ലാ സീമകളും ലംഘിച്ച് കടുത്ത ഏറ്റുമുട്ടലിലേക്കാണ് നീങ്ങുന്നത്.
മുൻ എംഎൽഎയും ജില്ലയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമായ കെസി രാജഗോപാലൻ പ്രാദേശിക നേതാക്കൾക്കെതിരെ വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് വിവാദം രൂക്ഷമായത്.
പിന്നാലെ തന്നെ ജില്ലയിലെ മറ്റ് നേതാക്കളും കെസിആറിനെതിരെ രംഗത്തെത്തി.
ഒരു കാലത്ത് പാർട്ടിയിൽ സർവാധിപത്യ ശക്തിയുണ്ടായിരുന്ന കെസിആർ നിരവധി നേതാക്കളെ രാഷ്ട്രീയമായി വെട്ടിനിരത്തിയ ആളാണെന്നും അതിന്റെ കർമ്മഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അഡ്വ. കെ പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
2011ൽ ആറന്മുളയിൽ നിന്ന് സിപിഎം ടിക്കറ്റിൽ എംഎൽഎയായ കെസി രാജഗോപാലൻ, ഇത്തവണ മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സരിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 92 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ചിരുന്ന വാർഡിൽ ഇത്തവണ കെസിആറിന് ലഭിച്ചത് വെറും 28 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു. ഇതോടൊപ്പം മെഴുവേലി പഞ്ചായത്തിലെ ഭരണവും എൽഡിഎഫിന് നഷ്ടമായി.
ഈ സാഹചര്യത്തിന് പിന്നാലെയാണ് കെസിആർ പരസ്യവിമർശനവുമായി രംഗത്തെത്തിയത്. സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി ടി.വി. സ്റ്റാലിൻ തന്നെ തോൽപ്പിക്കാൻ പരസ്യമായി രംഗത്തിറങ്ങിയെന്നാണ് കെസിആറിന്റെ ഗുരുതര ആരോപണം.
പാർട്ടിയിൽ ഇപ്പോൾ നേതാക്കളെ സുഖിപ്പിക്കുന്ന ശൈലിയാണ് നിലനിൽക്കുന്നതെന്നും, ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്നും കെസിആർ വ്യക്തമാക്കി.
കെസിആറിന്റെ ആരോപണങ്ങൾക്ക് മറുപടിയായി, സംഘടനാ തത്വങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് അദ്ദേഹം സ്വീകരിച്ചതെന്ന് ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ പ്രതികരിച്ചു.
ഇതിനിടെയാണ് തിരുവല്ലയിലെ സിപിഎം നേതാവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന നേതാവുമായിരുന്ന പ്രകാശ് ബാബു ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
വിഎസ് അച്യുതാനന്ദൻ പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്ന കെസിആർ, ഗ്രൂപ്പ് പോരിന്റെ കാലത്ത് തനെയടക്കം പലരെയും വെട്ടിനിരത്തി നാടുകടത്തിയ വ്യക്തിയാണെന്ന് അദ്ദേഹം തുറന്നെഴുതി.
അന്നത്തെ അധികാര ദുരുപയോഗത്തിന്റെ അനന്തരഫലമാണ് ഇപ്പോൾ കെസിആർ നേരിടുന്നതെന്നും, പാർട്ടിയെ ശത്രുക്കളുടെ ആയുധമാക്കരുതെന്നും പ്രകാശ് ബാബു മുന്നറിയിപ്പ് നൽകി.
ജീവിതം മുഴുവൻ പാർട്ടിക്കായി ചെലവഴിച്ച 75 കാരനായ കെസി രാജഗോപാലൻ നിലവിൽ പാർട്ടിക്കുള്ളിൽ ഏറെ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.
വിഭാഗീയത അവസാനിച്ചതായി നേതൃത്വം അവകാശപ്പെടുമ്പോഴും, അതിന്റെ അലയൊലികൾ ഇപ്പോഴും സിപിഎമ്മിനുള്ളിൽ ശക്തമായി തുടരുന്നതിന്റെ തെളിവാണ് ഈ സംഭവവികാസങ്ങൾ.
English Summary
Factional rivalry within the CPI(M) in Pathanamthitta has intensified after former MLA and senior leader K.C. Rajagopalan openly accused local party leaders of sabotaging his electoral prospects. His allegations triggered strong counterattacks from within the party, including sharp criticism by former DYFI state leader Prakash Babu, who accused Rajagopalan of past authoritarianism during factional dominance. The episode highlights that internal divisions continue to simmer in the CPI(M), despite claims that factionalism has ended.
cpim-internal-feud-pathanamthitta-kc-rajagopalan-controversy
cpim, pathanamthitta, internal feud, group politics, kc rajagopalan, kerala politics









