നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടി
തലശ്ശേരി (കണ്ണൂർ): തലശ്ശേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ നാലര മണിക്കൂറിനകം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
പാനൂർ പാറാട് പുത്തൂർ ക്ലബിന് സമീപം മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മൽ (27) എന്നയാളെയാണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. തലശ്ശേരിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അനധികൃതമായി കയറിയ പ്രതി, യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.
സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ ഹോസ്റ്റൽവാസികൾ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. വിവരം ലഭിച്ച ഉടൻ എസ്ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഹോസ്റ്റലിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ചു. ഈ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചാണ് പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്.
ഇതിനിടയിൽ തലശ്ശേരി നാരങ്ങാപ്പുറത്തെ ഒരു വീട്ടിലും പ്രതി അതിക്രമിച്ച് കയറിയതായി പോലീസിന് വിവരം ലഭിച്ചു.
നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടി
തുടർന്ന് ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ തലശ്ശേരി നഗരത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളുടെ പരിസരങ്ങളിലും വ്യാപക തിരച്ചിൽ നടത്തി.
വൈകീട്ട് ആറുമണിയോടെ തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷമീൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗവും കവർച്ചയും ഉൾപ്പെടെ നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
എസ്ഐ അശ്വതിക്കൊപ്പം സിവിൽ പോലീസ് ഓഫീസർമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.









