എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വ്യാപനം വീണ്ടും ഗുരുതരമാകുകയാണ്.
കഴിഞ്ഞ 11 മാസത്തിനിടെ രോഗികളുടെ എണ്ണം 5,000 കടന്നിരിക്കുമ്പോൾ 356 പേർ മരിച്ചതായി സർക്കാർ ആശുപത്രി കണക്കുകൾ വ്യക്തമാക്കുന്നു.
ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടും രോഗബാധയും മരണങ്ങളും ഉയരുന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
ശരാശരി പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു.
ഈ വർഷം മരിച്ചവരിൽ 207 പേർക്കാണ് മരണത്തിന് മുമ്പ് രോഗബാധ സ്ഥിരീകരിച്ചത്.
ബാക്കി 149 പേർ എലിപ്പനി ലക്ഷണങ്ങളോടുകൂടിയാണ് മരിച്ചത്. പകർച്ചപ്പനിക്ക് സമാനമായ പ്രാരംഭ ലക്ഷണങ്ങളുള്ളതിനാൽ ഭൂരിഭാഗം പേരും ആദ്യം നിസാരമായി കാണുകയും, അവസ്ഥ ഗുരുതരമാകുമ്പോഴാണ് ചികിത്സയ്ക്കെത്തുകയുമാണ്.
മൂന്ന് ദിവസത്തിലധികം പനിയും ശക്തമായ തലവേദനയും ശരീരവേദനയും പേശിവേദനയും അത്യധിക ക്ഷീണവും വയറിളക്കവും ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
മണ്ണിലും മലിനജലത്തിലും എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലെപ്റ്റോസ്പൈറോ ബാക്ടീരിയകളാണ് രോഗകാരണം.
വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയിട്ടും കിടപ്പുരോഗികൾക്കുപോലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിരോധ മാർഗങ്ങൾ
മലിനജലത്തിൽ ഇറങ്ങുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം.
ജീവിതശൈലിരോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ സുരക്ഷിതമാണ്.
മലിനജലത്തിൽ ജോലി ചെയ്യുന്നവർ ഷൂസും കൈയുറയും നിർബന്ധമായും ധരിക്കണം.
നനഞ്ഞ മണ്ണിൽ ചെരുപ്പില്ലാതെ നടക്കരുത്. ചെറു മുറിവുകളിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് കടക്കുന്നത്.
“പൂർണമായും പ്രതിരോധിക്കാവുന്ന എലിപ്പനിമരണങ്ങൾ കൂടുന്നത് അടിയന്തരമായി തടയണം.”
– ഡോ. എ. അൽത്താഫ്, കമ്മ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്
English Summary
Leptospirosis cases have surged in Kerala, with over 5,000 infections and 356 deaths reported in the last 11 months. Despite effective treatment being available, delayed diagnosis and negligence of early symptoms are contributing to rising fatalities. Many victims had influenza-like symptoms and sought medical help only after the disease turned severe. Health experts urge people exposed to contaminated water or soil to take weekly doxycycline under medical advice and use protective gear. Early detection can prevent almost all deaths.
kerala-leptospirosis-outbreak-11-month-data
Kerala, Health, Leptospirosis, Outbreak, Public Health, Disease Prevention









