യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് പാൻട്രി ജീവനക്കാരൻ
പാലക്കാട്: ട്രെയിൻ യാത്രികന്റെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ തീവണ്ടിക്കുള്ളിലെ ഭക്ഷണശാല (പാൻട്രികാർ) ജീവനക്കാരൻ അറസ്റ്റിൽ.
നേത്രാവതി എക്സ്പ്രസിൽ മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് മാനേജർ രാഗവേന്ദ്ര സിങ്ങിനെ (ഉത്തർപ്രദേശ്) ഷൊർണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മുംബയിൽ നിന്നുള്ള അഷീഷ്, അനീഷ്, കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവർ തൃശൂരിലെ സുഹൃത്ത് ഹാഷിഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
യാത്രയ്ക്കിടെ വെള്ളം തീർന്നതിനെ തുടർന്ന് യുവാക്കൾ പാൻട്രികാറിൽ നിന്ന് വെള്ളം വാങ്ങി 200 രൂപ നൽകി.
ചില്ലറയായി 15 രൂപ കൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാരുമായും യുവാക്കളുമായും വാക്കുതർക്കമുണ്ടായി.
തർക്കത്തിന് ശേഷം സീറ്റിലേക്ക് മടങ്ങിയ യുവാക്കൾക്ക് അവരുടെ കണ്ണടയും തൊപ്പിയും പാൻട്രികാറിൽ മറന്നുവെന്നു മനസിലായി.
അത് തിരികെ എടുക്കാനായി അവർ മടങ്ങിയപ്പോൾ ജീവനക്കാർ “രാവിലെ തരാം” എന്നു പറഞ്ഞ് മടക്കി.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ആവശ്യപ്പെട്ടപ്പോൾ രാഗവേന്ദ്ര സിങ്ങ് ബക്കറ്റിലുണ്ടായിരുന്ന തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ശരീരത്തിലേക്ക് ഒഴിച്ചു.
മുതുകിനും കാലിനും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് സുഹൃത്ത് ഹാഷിഷ് പോലീസിനെ അറിയിച്ചു. ട്രെയിൻ തൃശൂർ സ്റ്റേഷനിലെത്തിയതോടെ പ്രതിയെ റെയിൽവേ പോലീസ് പിടികൂടി. പിന്നീട് കോടതി റിമാൻഡ് ചെയ്തു.
English Summary:
A pantry car manager of the Netravati Express, Raghavendra Singh from Uttar Pradesh, was arrested by Shoranur police for pouring boiling water on a 24-year-old Mumbai native, Abhishek Babu, during a dispute over change money. https://www.facebook.com/share/1CckSf9kFt/
train-hot-water-attack-arrest-palakkad
ട്രെയിൻ, ആക്രമണം, പാലക്കാട്, നേത്രാവതി എക്സ്പ്രസ്, പാൻട്രികാർ, പോലീസ് അറസ്റ്റ്









