ഡബ്ലിന്‍: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ പനാമ സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് ഒളിമ്പ്യാഡ് ഗ്ലോബൽ ഫൈനലിൽ, മലയാളി വിദ്യാർത്ഥികൾ ഉൾപ്പെട്ട അയർലൻഡ് ദേശീയ ടീം ചരിത്രവിജയം കുറിച്ചു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പങ്കെടുത്ത ഇരുന്നൂറിലധികം ടീമുകളിൽ നിന്ന് ലോക റാങ്കിംഗിൽ എട്ടാം സ്ഥാനമാണ് അയർലൻഡ് ടീം കരസ്ഥമാക്കിയത്.
മലയാളി വിദ്യാർത്ഥികൾ അമൽ, ജോയൽ എന്നിവർ ഉൾപ്പെടെ ആറംഗ ടീം
അയർലൻഡ് ദേശീയ ടീമിന്റെ ഭാഗമായും മലയാളി വിദ്യാർഥികളായ അമൽ രാജേഷ്‍, ജോയൽ ഇമ്മാനുവേൽ എന്നിവർ ഉൾപ്പെടെ ആറ് പേരാണ് ഈ വിജയം രൂപപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ 14 എഞ്ചിനീയറിംഗ് വെല്ലുവിളികളിൽ ഒന്നിനെ ആസ്പദമാക്കിയാണ് ഓരോ വർഷവും റോബോട്ടിക്സ് ഒളിമ്പ്യാഡ് തീം നിശ്ചയിക്കുന്നത്. ഈ വർഷം “റോബോട്ടിക്കിന്റെ ഭാവിയിലേക്ക്” എന്ന ആശയത്തോടെയായിരുന്നു മത്സരങ്ങൾ.
യുവമനസ്സുകളെ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയുമായി പരിചയപ്പെടുത്തുകയും അവരുടെ പുതുമകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ റോബോട്ടിക്സുമായി എങ്ങനെ സംയോജിപ്പിക്കാം എന്നതും മത്സരത്തിന്റെ ഭാഗമായിരുന്നു.
ടീം സ്പിരിറ്റ്, സൃഷ്ടിപരത, പ്രശ്നപരിഹാരം – വിജയത്തിന്റെ രഹസ്യം
ഓരോ റൗണ്ടും ടീമുകൾക്ക് തങ്ങളുടെ റോബോട്ടിനെ മെച്ചപ്പെടുത്താനും, പ്രോഗ്രാം ചെയ്യാനും, കൃത്യമായ നാവിഗേഷൻ വഴി മികച്ച സ്‌കോർ നേടാനും അവസരമൊരുക്കി. പുതുമ, ടീം സ്പിരിറ്റ്, പ്രശ്നപരിഹാര ശേഷി, ആഗോള ചലഞ്ചുകളോടുള്ള സമീപനം എന്നിവയായിരുന്നു വിജയനിർണ്ണായക ഘടകങ്ങൾ.
അയർലണ്ടിലെ ഏറ്റവും പ്രഗത്ഭരായ യുവ എഞ്ചിനീയർമാർ ഉൾപ്പെട്ട ടീമിൽ പങ്കെടുക്കുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷ മുണ്ടെന്ന് ജോയലും, അമലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതായി ടീമംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്ലിൻ എയർപോർട്ടിൽ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേൽപ്പ് നൽകി.
വിജയത്തിന് പിന്നിൽ അധ്യാപകരുടെയും മാതാപിതാക്കളുടെയും ഉറച്ച പിന്തുണ
ലൂക്കൻ ലിഫിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എഞ്ചിനീയർ രാജേഷ് – ബെറ്റ്സി ദമ്പതികളുടെ മകനാണ് ലിവിങ് സർട് വിദ്യാർഥി അമൽ.
സ്പൈസ് വില്ലേജ് മാനേജിങ് പാർട്ണർ ഇമ്മാനുവേൽ – റീത്ത ദമ്പതികളുടെ മകനായ ജോയലും ലിവിങ് സർട് വിദ്യാർഥിയാണ്.
മലയാളി സമൂഹത്തിന് അഭിമാനമായി ഉയർന്ന ഈ നേട്ടം, അടുത്ത തലമുറയുടെ സാങ്കേതിക മികവ് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ്.









