വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്
കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായി അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
ഈ വർഷം ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. കേസിൽ വേടനടക്കം 9 പേരെ പ്രതി ചെയ്തിരുന്നു.
ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും ആണ് പൊലീസ് കണ്ടെടുത്തത്. കൂടാതെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നും എഫ്‌ഐആറില്‍ പറയുന്നു.
കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്ന് എഫ്ഐആറില്‍ പറയുന്നു. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
‘കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ
കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി തനിക്കെതിരായ ഗൂഢാലോചന മാത്രമെന്ന് റാപ്പർ വേടൻ. എല്ലാം തന്നെ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു.
താനെങ്ങോട്ടും പോകുന്നില്ലെന്നും, കേസ് നിലനിൽക്കുകയല്ലേ എല്ലാം വഴിയേ നോക്കാമെന്നും വേടൻ പറഞ്ഞു. അതേസമയം വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടൻ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതിൽ തനിക്ക് യാതൊരുവിധ സംശയവുമില്ല.
അക്കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടൻ വ്യക്തമാക്കി. ഗവേഷക വിദ്യാർഥി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.
പശ്ചാത്തലം
യുവ ഡോക്ടർ നൽകിയ പരാതിയിൽ വേടനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നതിങ്ങനെ:
സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും, വിവാഹവാഗ്ദാനം നൽകി, 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ചുതവണ ലൈംഗികമായി പീഡിപ്പിക്കുകയും, പാട്ട് പുറത്തിറക്കാമെന്ന് പറഞ്ഞ് ₹31,000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
ഈ കേസിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് വേടനെ അറസ്റ്റ് ചെയ്തു. എന്നാൽ, നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ വേടനെ അറസ്റ്റിനു പിന്നാലെ തന്നെ വിട്ടയച്ചു.
Summary: Hill Palace Police filed a charge sheet against rapper Vedan in a marijuana case. The charge sheet states that Vedan was involved in cannabis consumption.









