ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി
തൃശൂര്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്തിയ പ്രിന്റു കീഴടങ്ങിയത്.
താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പ്രതികരിച്ചു. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് സ്റ്റേഷനിലെത്തിയത്.
കൊലവിളി പരാമർശത്തിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രിന്റുവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപിയുടെ യുവ നേതാവായ പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റുവിന്റെ പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
പ്രിന്റുവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും ആണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പിന്നാലെ, പ്രിന്റുവിനെതിരെ പൊലീസ് കേസ് എടുത്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
കരൂർ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായി വീഡിയോ പ്രതികരണം നടത്തി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന ഗൂഡാലോചന സംശയവും വിജയ് ഉന്നയിക്കുന്നുണ്ട്.
തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ് കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു അനുഭവം ഉണ്ടായിട്ടേയില്ല.
മനസ് മുഴുവന്‍ വേദനയാണ്. വേദന മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എന്നെ കാണാന്‍ വരുന്നത് സ്‌നേഹം കൊണ്ടാണ്. ആ സ്‌നേഹത്തോട് മുൻ കടപ്പെട്ടിരിക്കുന്നു.
എല്ലാത്തിനും മുകളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ നടക്കാന്‍ പാടില്ലാത്തത് നടന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നു. അതുകൊണ്ടാണ് പോകാതിരുന്നത്.
ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്ക് ഒന്നു പകരമാകില്ലെന്ന് അറിയാം. വേദനയ്ക്ക് ഒപ്പം നിന്നവര്‍ക്ക് നന്ദി.
എല്ലാ സത്യവും പുറത്ത് വരും – എന്നും വിജയ് പറഞ്ഞു. സിഎം സാര്‍…. കുറ്റം എനിക്ക് മേല്‍ വച്ചോളൂ, പാര്‍ട്ടിപ്രവര്‍ത്തരെ വേട്ടയാടരുത് – വിജയ് വീഡിയോയിൽ കൂട്ടിച്ചേർത്തു.
Summary: BJP leader Printu Mahadevan, who made a controversial death threat remark against Opposition leader Rahul Gandhi, has surrendered accompanied by party workers.









