വാഹനമിടിച്ച് വയോധികന്റെ മരണം; പാറശ്ശാല മുൻ എസ്എച്ച്ഒക്ക് ജാമ്യം
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തീർപ്പാക്കിയിരുന്നു.
തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തിൽ ജാമ്യമില്ലാത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
അനിൽകുമാറിന്റെ വാഹനമാണ് ഇടിച്ചത് എന്നതിന് തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങളും ഇല്ല. സംഭവം നടന്ന 50 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തെ വാഹനത്തിന്റെ ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
കേസ് ആദ്യം അന്വേഷിച്ച കിളിമാനൂർ പൊലീസാണ് എസ് എച്ച് ഒ അനിൽകുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. സംഭവത്തിൽ ദക്ഷിണ മേഖല ഐജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: ഓപ്പറേഷൻ നുംഖോർ പരിശോധനയെ തുടർന്ന് നടൻ ദുൽഖർ സൽമാന്റെ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റെജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫെൻഡ(TN 01 AS 0155)റാണ് പിടിച്ചെടുത്തത്.
ഈ കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുൽഖറിൻ്റെ വാഹനത്തിനുള്ളത്. ഇന്ന് രാവിലെ മുതൽ ദുൽഖറിന്റെ വാഹനങ്ങളിൽ കസ്റ്റംസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവർ ഡിഫെൻഡർ കസ്റ്റഡിയിലെടുത്തത്.
അതേസമയം നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനവും മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിലാണ് സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുന്നത്.
എന്നാൽ സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന
കൊച്ചി: നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്‍റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്.
ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക്
കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷണം നടത്തുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ രജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളുടെയും രജിസ്റ്റർ നടത്തിയിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വില്പന നടത്തിയത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്.
ഇത്തരം വാഹനങ്ങൾ കേരളത്തിൽ എത്തിച്ച് 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Summary: Court grants bail to former Parassala SHO Anilkumar in Kilimanur accident case involving the death of an elderly man.









