കാൻസറിനോട് പടവെട്ടി മംമ്ത
മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെക്കാലമായി ഇടംനേടിയ നടിയാണ് മംമ്ത മോഹൻദാസ്. 2005ല്‍ മയൂഖത്തിൽ തുടങ്ങിയ മംമ്‌തയുടെ അഭിനയജീവിതം പിന്നീട് പ്രേക്ഷകർക്ക് സമ്മാനിച്ചത് എന്നും ഓർത്തുവെക്കാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങളെയാണ്. അരങ്ങിൽ തിളങ്ങുമ്പോഴും കഴിഞ്ഞ 15 വർഷമായി കാൻസറിനോട് പടവെട്ടുകയാണ് താരം.
കാൻസർ എന്ന് പറയാൻ പോലും ആളുകൾ മടിക്കുന്ന കാലത്ത് തനിക്ക് വന്നുപെട്ട രോഗത്തെ സ്വയം നേരിട്ട് കീഴടക്കാം എന്ന ആത്മവിശ്വാസവും ധൈര്യവും മുറുക്കെ പിടിച്ച മംമ്തയ്ക്ക് ചികിത്സകളും എളുപ്പത്തിൽ ഫലം കണ്ടു.
ചെറിയ ഒരു പനി വന്നാൽ പോലും മാനസികമായി തകരുന്നവർക്കിടയിൽ മംമ്ത ഒരു പാഠപുസ്തകമാണ്. യുഎസിലെ കാൻസർ വാർഡിൽ ഈ മനോധൈര്യം തന്നെയായിരുന്നു അവർക്ക് കൂട്ട്.
അഭിനയലോകത്തേക്കുള്ള കടന്നുവരവ്
തലശ്ശേരി സ്വദേശികളായ മോഹന്‍ദാസിന്റെയും ഗംഗയുടെയും മകളായ മംമ്ത ജനിച്ചതും വളര്‍ന്നതും ബഹ്‌റൈനിലെ മനാമയിലാണ്. പിന്നാലെ ബെംഗളൂരുവിലെ കാര്‍മല്‍ കോളജില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ മംമ്ത പഠനത്തിനൊപ്പം കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി മ്യൂസിക്കിലും പരിശീലനം നേടി.
കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തില്‍ മംമ്തക്ക് നല്ല കഴിവുണ്ടായിരുന്നു. അങ്ങനെ ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് ചില കമ്പനികളുടെ മോഡലാകാന്‍ അവസരം ലഭിച്ചത്. തുടർന്ന് 2005ല്‍ മയൂഖത്തിലുടെ നായികയായി രംഗപ്രവേശം ചെയ്തു.
മമ്മൂട്ടിയുടെ ‘ബസ് കണ്ടക്ടര്‍’, ‘ബിഗ് ബി’, ‘വര്‍ഷം’. സുരേഷ്‌ഗോപിക്കൊപ്പം ‘ലങ്ക’, ‘അത്ഭുതം’, ജയറാമിനൊപ്പം ‘മധുചന്ദ്രലേഖ’, മോഹന്‍ലാലിന്റെ ‘ബാബാ കല്യാണി’, ദിലീപിനൊപ്പം ‘ബിഗ് ബോസ്’, ‘ടു കണ്‍ട്രീസ്’ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം മംമ്തയും ജനശ്രദ്ധനേടി.
അതിനിടെ ദിലീപ്- മംമ്ത ഭാഗ്യജോഡികൾക്ക് കിട്ടിയത് വൻ സ്വീകാര്യതയാണ്. അവര്‍ ഒരുമിച്ച രണ്ട് സിനിമകളും വന്‍ ഹിറ്റായി. തിയറ്ററില്‍ കാര്യമായ കലക്ഷന്‍ ലഭിക്കാതെ പോയ അപൂര്‍വം സത്യന്‍ അന്തിക്കാട് സിനിമകളില്‍ ഒന്നായിരുന്നു ‘കഥ തുടരുന്നു’.
ആസിഫ് അലിയുടെയും ജയറാമിന്റെയും നായികയായി മംമ്ത പ്രത്യക്ഷപ്പെട്ട ഈ ചിത്രവും പിന്നീട് പ്രേക്ഷക മനസ്സിൽ ഇടം നേടി. മമ്മൂട്ടിക്കൊപ്പം ‘തോപ്പില്‍ ജോപ്പന്‍’ എന്നീ വന്‍ഹിറ്റുകളില്‍ നായികയായി മംമ്ത.
മലയാളത്തിൽ കൂടാതെ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. ‘ശിവപ്പതിഗാരം’ എന്ന ചിത്രത്തിലുടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച അവർ, ‘യമദോംഗ’ എന്ന രാജമൗലി ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു.
2008ല്‍ 7 തെലുങ്ക് പടങ്ങളിലാണ് മംമ്ത അഭിനയിച്ചത്. ‘ഗൂളി’ എന്ന പടത്തിലൂടെ കന്നട സിനിമയിലും പ്രവേശിച്ചു. രജനികാന്തിന്റെ ‘കുസേലന്‍’ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷത്തിലും താരമെത്തി.
സംഗീത ലോകത്തെ കൈവിട്ടില്ല
അഭിനയ ജീവിതത്തിനിടയിൽ സംഗീതത്തെ കൈവിടാൻ അവർ തയ്യാറായിരുന്നില്ല. ഒന്നും രണ്ടുമല്ല മുപ്പതിലേറെ സിനിമകളിലാണ് മംമ്ത പാടിയിട്ടുള്ളത്. തെലുങ്ക് ചിത്രമായ ‘രാഖി’യിലാണ് അവര്‍ ആദ്യമായി പിന്നണി പാടിയത്.
പിന്നാലെ വിജയ് ചിത്രമായ ‘വില്ലു’വിലെ ‘ഡാഡി മമ്മി’ ഉള്‍പ്പെടെ അനവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ അവരുടെ ശബ്ദത്തില്‍ പുറത്തു വന്നു. ‘അന്‍വര്‍’ എന്ന സിനിമയിലൂടെയാണ് ആദ്യമായി ഒരു മലയാള ഗാനം മംമ്ത ആലപിക്കുന്നത്.
പിന്നീട് ‘ആടുപുലിയാട്ടം’, ‘അരികെ’, ‘മൊഹബത്ത്’, ‘ത്രില്ലര്‍’ എന്നീ സിനിമകളിലും പാടി. ചിരഞ്ജീവി അടക്കമുളളവരുടെ പ്രധാനപ്പെട്ട സിനിമകളിലും മംമ്ത പാടി.
കാലം തളർത്താത്ത പോരാട്ട വീര്യം
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനുമായി മംമ്‌തയുടെ വിവാഹം നടന്നത്. 2011ല്‍ കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹശേഷവും മംമ്ത അഭിനയം തുടർന്നു.
എന്നാല്‍ ആ പ്രണയം അധികകാലം നീണ്ടു നിന്നില്ല. ഒരു വര്‍ഷത്തിനുളളില്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി.
അധികം വൈകാതെയാണ് താനൊരു കാൻസർ രോഗിയാണെന്നും രോഗത്തിന്റെ മൂന്നാമത്തെ സ്റ്റേജിലാണെന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചത്. 2010 മുതല്‍ അര്‍ബുദവുമായി പോരാടുന്ന മംമ്ത 15 വര്‍ഷമായി അതു തുടരുകയാണ്.
ഏതൊരു കാൻസർ രോഗിയെയും പോലെ ആദ്യകാലത്ത് മംമ്തയും ഏറെ മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചിരുന്നു. കാൻസറിനൊപ്പം ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡറും താരത്തെ ബാധിച്ചു.
അതേകുറിച്ച് ഒരു അഭിമുഖത്തിൽ മംമ്ത പറഞ്ഞതിങ്ങനെ;
ഈ രോഗം ഏഴ് മാസത്തോളം ഞാന്‍ പരിചയക്കാരില്‍ നിന്നെല്ലാം മറച്ചുപിടിച്ചു. എന്നാൽ പിന്നീട് അതിന്റെ അടയാളങ്ങള്‍ ശരീരഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒളിക്കുക എന്നത് അസാധ്യമായി.
അതിന് ശേഷം ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക, കഴുത്തില്‍ ഷാള്‍ അണിയുക തുടങ്ങി അങ്ങനെ പരമാവധി ശരീരം മറച്ചു പിടിക്കാന്‍ ശ്രമിച്ചു.
എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് വല്ലാത്ത അസൗകര്യമായി തോന്നി തുടങ്ങി. പിന്നെ മുഴുവന്‍ സമയം വീട്ടിലിരുന്നു. അതും അത്ര സുഖകരമായിരുന്നില്ല.
അടച്ചിട്ട മുറിക്കുളളില്‍ ചുവരുകള്‍ മാത്രം നോക്കിയിരിക്കാന്‍ പറ്റില്ലല്ലോ. കൂട്ടുകാരികളുമായി വീഡിയോ കാള്‍സ് ചെയ്യാൻ കഴിയില്ല.
സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാന്‍ പറ്റാതായി. നാലഞ്ച് മാസത്തോളം സ്റ്റിറോയ്ഡ്‌സ് ഉപയോഗിക്കേണ്ടി വന്നപ്പോള്‍ മാനസികമായി ഇരുണ്ട പ്രതലത്തിലുടെ സഞ്ചരിക്കും പോലെയാണ് തോന്നിയത്.
പൊതുവെ ധൈര്യമുളള കൂട്ടത്തിലാണ് ഞാന്‍. മരുന്നിന്റെ സൈഡ് ഇഫക്ട്‌സാവാം ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് സമാധാനിച്ചു.
എന്നാൽ ശരീര ഭാരം കുറയാന്‍ തുടങ്ങി. ചില ഘട്ടങ്ങളില്‍ ശ്വാസതടസം അനുഭവപ്പെട്ടു. ശാരീരികമായും മാനസികമായും വല്ലാത്ത പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടേയിരുന്നു. ആ സമയത്ത് രണ്ടാഴ്ചത്തേക്ക് യു.എസിലേക്ക് പോയി എന്നും താരം പറയുന്നു.
ഈ മാനസിക ശാരീരിക ബുദ്ധിമുട്ടുകളെ മറികടക്കാൻ മംമ്തയെ സഹായിച്ചത് മനോധൈര്യം ഒന്ന് മാത്രമാണ്.
രോഗം അതിന്റെ പൂർണശക്തിയുമെടുത്ത് ആക്രമിക്കുമ്പോൾ പൂര്‍ണ്ണ ആരോഗ്യവതിയായ പെണ്‍കുട്ടിയെ പോലെ ഊര്‍ജ്ജസ്വലയായി അവർ തന്റെ ജോലികൾ ചെയ്തു.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് അവർ ആശുപത്രിയിലേക്ക് പോയിരുന്നത്. ധൈര്യവും തന്റേടവുമാണ് തന്റെ ജീവിതവിജയമെന്ന് താരം കുറിച്ചിടുമ്പോൾ ഓരോ കാൻസർ രോഗികൾക്കും മാതൃകയാക്കാം മംമ്തയെ.
Summary: Mamta Mohandas, a beloved Malayalam actress who debuted in Mayookham (2005), has gifted audiences with unforgettable performances while bravely battling cancer for the past 15 years.