അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കേരള സർക്കാർ നിശ്ചയിച്ച ആഗോള അയ്യപ്പ സംഗമം നടത്താമെന്നു സുപ്രീം കോടതി. അയ്യപ്പ സംഗമത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽ നിന്നു ഫണ്ട് ചെലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.
എന്നാൽ, എല്ലാ വിശ്വാസികളെയും ഒരേ പോലെ പരിഗണിക്കണമെന്നും വിഐപികൾക്കുള്ള സുരക്ഷാ ഏർപ്പാടുകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുതെന്നും നിർദേശിച്ചാണ് ഹൈക്കോടതി സംഗമത്തിന് അനുമതി നൽകിയത്.
അയ്യപ്പ സംഗമത്തിന്റെ വരവുചെലവു കണക്കുകൾ സുതാര്യമായിരിക്കണമെന്നും സംഗമം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്പെഷൽ കമ്മിഷണർക്കു കൈമാറി കോടതിയെ അറിയിക്കണമെന്നും നേരത്തേ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പമ്പയിൽ ഈ മാസം 20നാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000 അയ്യപ്പഭക്തർ സംഗമത്തിൽ പങ്കെടുക്കും.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്ന സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് വിശദീകരണം.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ യുവതീ പ്രവേശന കാലയളവിലെ കേസുകള്‍ പിന്‍വലിക്കാത്തതിലും സുപ്രീംകോടതിയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമുണ്ടെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
വിശ്വാസം സംരക്ഷിച്ചുകൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ടു പോകണമെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആണ് പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി അന്തരിച്ചത്. തൃപ്പൂണിത്തുറ കോവിലകത്തെ മാളവികയാണ് മരിച്ചത്.
സെപ്റ്റംബര്‍ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും അന്തരിച്ചിരുന്നു. ഇവരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നതും കാരണമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി.
Summary: The Supreme Court has permitted the Kerala government to conduct the Global Ayyappa Summit. It clarified that it will not interfere with the Kerala High Court’s order granting permission for the event.