മെസിയും അർജന്റീന ടീമും ഉറപ്പായും കേരളത്തിലെത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്ബോൾ ടീമും സൂപ്പർതാരം ലയണൽ മെസിയും നവംബറിൽ കേരളത്തിലെത്തും എന്ന കാര്യത്തിൽ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ വീണ്ടും ഉറപ്പു നൽകി. മെസിയുടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം വ്യക്തിപരമായ പരിപാടികളുടേതാണെന്നും അതിന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ നേരിട്ട് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ ആരും അറിയിച്ചിട്ടില്ല. നവംബർ മാസത്തിൽ കേരളത്തിലെത്തും എന്ന വിവരം സർക്കാരിന് ലഭിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതനുസരിച്ച് നടപടികൾ പുരോഗമിക്കുകയാണെന്നും” മന്ത്രി പറഞ്ഞു.
ആദ്യത്തെ സ്‌പോൺസർ മാറിയപ്പോൾ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സ്‌പോൺസറുമായുള്ള കരാറുപ്രകാരം നവംബറിൽ തന്നെ ടീമെത്തുമെന്നുറപ്പായതായി മന്ത്രി കൂട്ടിച്ചേർത്തു. “ഞാൻ സ്പെയിനിൽ പോയത് ടീമിനെ കാണാൻ മാത്രമല്ല, തിരുവനന്തപുരത്ത് നിർമ്മാണത്തിലിരിക്കുന്ന സ്റ്റേഡിയവുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിലുമായുള്ള ചർച്ചയ്ക്കുമായിരുന്നു,” എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെസി ഡിസംബറിൽ ഇന്ത്യയിലെത്തും എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന സ്വകാര്യ പരിപാടികളിലാണ് താരം പങ്കെടുക്കുന്നത്. ചടങ്ങുകളുടെ പ്രമോട്ടർ ശതാദ്രു ദത്തയുടെ വിവരമനുസരിച്ച്, മെസിയുടെ മാനേജർമാർ ഇതിനുള്ള അന്തിമ അനുമതി നൽകിയിട്ടുണ്ട്.
ഡിസംബർ 12ന് രാത്രി മെസി കൊൽക്കത്തയിലെത്തും. തുടർന്ന് 13ന് അഹമ്മദാബാദിലും, 14ന് മുംബൈയിലും, 15ന് ഡൽഹിയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, ടെന്നീസ് താരം ലിയാൻഡർ പെയ്സ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയിട്ടില്ല…സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് കായികമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്നും, അത് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള അവരുടെ സ്വകാര്യ കരാറാണെന്നും മന്ത്രി പറഞ്ഞു. വിഷയം അനാവശ്യമായി വലുതാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയിട്ടില്ല. സ്പെയിൻ സന്ദർശിച്ചപ്പോൾ അവരുടെ ക്യാമ്പ് സന്ദർശിച്ചതാണ്. 2024 സെപ്റ്റംബറിൽ മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തി. എല്ലാ കാര്യങ്ങൾക്കും നടപടിക്രമങ്ങളുണ്ട്; അത് പൂർത്തിയാക്കിയ ശേഷമേ വിശദമായ മറുപടി നൽകൂ,” മന്ത്രി വ്യക്തമാക്കി.
അർജന്റീന ടീമിന്റെ സമയക്രമം മാറ്റിയത്, അഭ്യർത്ഥന പ്രകാരമാണെന്നും അത് യാഥാർത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു. “ഇത് അനാവശ്യമായി പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുകയാണ് ചിലർ. സ്പെയിൻ യാത്രയിൽ ഞാൻ ഒറ്റക്കല്ല; കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. യാത്രയ്ക്കു ചെലവ് വരും; പ്രധാനമന്ത്രിയുടെ യാത്രയ്ക്കും കോടികൾ ചെലവഴിച്ചു. ചെറിയ കാര്യങ്ങൾക്ക് വമ്പൻ വാർത്ത സൃഷ്ടിക്കുകയാണ്,” മന്ത്രി വിമർശിച്ചു.
കരാർ ലംഘനം നടത്തിയത് കേരളസർക്കാരെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ഫുട്ബോൾ ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. കരാർ ലംഘനം കേരള സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
ഒരു മാധ്യമപ്രവർത്തകനോട് സംസാരിച്ച പീറ്റേഴ്സൺ, കേരളത്തിലെ സ്പോൺസറിൽ നിന്ന് 130 കോടി രൂപ സ്വീകരിച്ചതായും, എന്നാൽ ടീം കേരളത്തിൽ വരാൻ വിസമ്മതിച്ചതായുള്ള ആരോപണം തെറ്റാണെന്നും വ്യക്തമാക്കി. കരാർ ലംഘിച്ചത് എഎഫ്എ അല്ല, കേരള സർക്കാരാണെന്ന് അദ്ദേഹം ആവർത്തിച്ചു.
സ്പോൺസർ–സർക്കാർ–എഎഫ്എ: ആരോപണങ്ങളുടെ പശ്ചാത്തലം
മുമ്പ്, കേരളത്തിലെ സ്പോൺസർ, ജൂൺ 6-ന് തന്നെ 130 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും, കരാർ ലംഘിച്ചത് എഎഫ്എ ആണെന്നും ആരോപിച്ചിരുന്നു. കൂടാതെ, അർജന്റീന ടീമിനോ ലയണൽ മെസ്സിക്കോ ഇന്ത്യയിൽ കളിക്കണമെങ്കിൽ തങ്ങളുടെ അനുമതി വേണമെന്നും സ്പോൺസർ വ്യക്തമാക്കിയിരുന്നു.
ചർച്ചയായി മന്ത്രിയുടെ നിലപാട് മാറ്റങ്ങൾ
ആദ്യം: സംസ്ഥാന സർക്കാരാണ് ടീമിനെ കൊണ്ടുവരുന്നതെന്ന് മന്ത്രി പ്രസ്താവിച്ചു.
പിന്നീട്: സർക്കാരും സ്പോൺസറും ചേർന്നാണ് കരാർ ഒപ്പുവച്ചത് എന്ന് തിരുത്തി.
ഒടുവിൽ: അർജന്റീന ടീം വരില്ലെന്ന് വ്യക്തമായപ്പോൾ, സ്പോൺസറുടെ മാത്രം ബാധ്യതയാണെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും വ്യക്തമാക്കി.
English Summary :
Lionel Messi and the Argentina football team are expected to arrive in Kerala this November, says Sports Minister V. Abdurahiman. In December, Messi will attend private events in Ahmedabad, Mumbai, and Delhi.









