യു.പി.എസ്.സി പരീക്ഷയിക്കിടെ വയർലെസുമായി ആർ.പി.എഫ് ഇൻസ്പെക്ടർ അറസ്റ്റിൽ
കൊച്ചി: യു.പി.എസ്.സിയുടെ സെൻട്രൽ ആംഡ് പൊലീസ് സർവീസ് പരീക്ഷയെഴുതാനെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ജാക്കറ്റിലൊളിപ്പിച്ച വയർലെസ് സെറ്റും ട്രാൻസ്മിറ്ററുമായി പരീക്ഷാഹാളിൽ നിന്ന് പിടികൂടി. സമീപമുള്ള ഹോട്ടൽ മുറിയിൽ മറ്റൊരു വയർലെസ് സെറ്റുമായി ഇയാളുടെ കൂട്ടുകാരിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.
ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടറായ ബീഹാർ സ്വദേശിയും സുഹൃത്തുക്കളുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച എറണാകുളം എസ്.ആർ.വി സ്കൂളിൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിനുള്ള ശ്രമം നടന്നത്.
സ്കൂളിന്റെ പ്രധാനകവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സംവിധാനം മറികടന്നാണ് ഇയാൾ ജാക്കറ്റും ഉപകരണങ്ങളുമായി പരീക്ഷ എഴുതാൻ സ്കൂൾ വളപ്പിലെത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ജാക്കറ്റ് സ്കൂൾ വളപ്പിൽ ഒളിപ്പിക്കുകയായിരുന്നു. ദേഹപരിശോധനയ്‌ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളിൽ കടന്നു.
ഇയാളുടെ ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പർ അബദ്ധത്തിൽ നിലത്ത് വീഴുന്നത് കണ്ട് ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതോടെയാണ് കള്ളി പൊളിഞ്ഞത്. ഇൻവിജിലേറ്ററുടെ നിർദ്ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയപ്പോൾ വയർലെസും ട്രാൻസ്മിറ്ററും കണ്ടെടുക്കുകയായിരുന്നു.
തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് ആണ്ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ആർ.വി സ്കൂളിന് സമീപത്തെ ഹോട്ടലിലാണ് ഇയാളും സംഘവും താമസിരുന്നത്. തമിഴ്നാട് സ്വദേശിനിയെയും ബീഹാർ സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.
English Summary :
A CRPF officer was caught with a hidden wireless set and transmitter inside the UPSC CAPF exam hall in New Delhi. Authorities seized the devices and launched an investigation.









