പുഴുവരിച്ച ബിരിയാണി; ഹോട്ടല്‍ അടച്ചു പൂട്ടി
കോഴിക്കോട്: പുഴുവരിച്ച ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചു പൂട്ടി. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി കോക്കല്ലൂരിലെ ശ്രീസന്നിധി എന്ന ഹോട്ടലാണ് അടച്ചു പൂട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിൽ പുഴുവിനെ കണ്ടത്. ഈ ബിരിയാണി കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിൻ്റെ നടപടി.
ഹോർലിക്സിൽ പുഴു
കോഴിക്കോട്: സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഹോർലിക്സിൽ പുഴു ഉള്ളതായി പരാതി. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതിയുമായി രംഗത്തെത്തിയത്.
കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ നിയപരമായ നടപടികൾ സ്വീകരിക്കാൻ ആണ് കുടുംബത്തിന്റെ തീരുമാനം.
ജൂലൈ മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഹോർലിക്സ് വാങ്ങിയത്. ഇത് കഴിച്ച നിധീഷിൻ്റെ രണ്ട് മക്കള്‍ക്കും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു.
തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്സ് പാക്കറ്റിനുള്ളിൽ പുഴുവിനെ കണ്ടെത്തിയത്. ഇവർ വാങ്ങിയ ഹോർലിക്സിന് 2026 വരെ കാലാവധിയുണ്ട്.
സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ ആണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ആണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ അടുത്ത ദിവസം ഇവർ കൺസ്യൂമർ കോടതിയിൽ പരാതി നൽകും.
ഗോതമ്പ് പൊടിയിൽ പുഴു
തൃശൂർ: റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. ഈ ഗോതമ്പ് പൊടി ഉപയോഗിച്ച് ചപ്പാത്തിയുണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തൃശൂർ ചേലക്കരയിലാണ് സംഭവം. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്. തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയുടെ പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്.
2 പാക്കറ്റ് ആട്ട വാങ്ങി അരിച്ച സമയത്താണ് നിരവധി ജീവനുള്ള പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും അനുഭവപ്പെട്ടു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചെന്ന പരാതി ഉയരുന്നുണ്ട്.
ആശുപത്രി കാന്റീനിൽ നിന്നും കാൻസർ രോഗിക്ക് നൽകിയ ഭക്ഷണത്തിൽ പുഴു; വയറുവേദനയെ തുടർന്ന് യുവാവ് ചികിത്സയിൽ
കൊല്ലം: ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ജൂണിലാണ് സംഭവം നടന്നത്.
ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കാന്റീനിൽ നിന്ന് വാങ്ങിയ ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടത്.
സംഭവം കാന്റീൻ ജീവനക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്ന് അൽഫാസിൻ്റെ കുടുംബം ആരോപിച്ചു.
കാൻസർ രോഗബാധിതയായ അൽഫാസ് കഴിച്ച പ്രഭാതഭക്ഷണത്തിലായിരുന്നു പുഴുവിനെ കണ്ടെത്തിയത്.
Summary: A hotel in Balussery, Kozhikode, was shut down after a customer found an worm in their biryani. The incident took place at ‘Sree Sannidhi’ hotel in Kokkallur. Authorities closed the establishment following a food safety inspection.









