പാലോട് രവി രാജിവെച്ചു
തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പാലോട് രവിയുടെ രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
കൂടാതെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനെ തുടർന്ന് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് രവിയുടെ രാജി നൽകിയതെന്നാണ് വിവരം. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വൻ വിവാദത്തിലൂടെയാണ് കടന്നു പോകുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും എന്നുമായിരുന്നു പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്.
പാലോട് രവിയുടേത് പ്രവചനമോ രോദനമോ?
തിരുവനന്തപുരം: നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും മാർക്‌സിസ്റ്റ് പാർട്ടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായ പാലോട് രവി.
മൂന്നാമതും എൽഡിഎഫ് അധികാരത്തിലേറുമെന്നും അതോടെ കോൺഗ്രസ് പാർട്ടിയുടെ അധോഗതിയാകുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഫോൺസംഭാഷണത്തിൽ വ്യക്തമാക്കുന്ന ഓഡിയോ പുറത്തായി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്ത് പോകുമെന്നും നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴുമെന്നുമാണ് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും തർക്കവുമെല്ലാം അപഗ്രഥിച്ച് പാലോട് രവി സംഭാഷണത്തിൽ പറയുന്നത്.
കോൺഗ്രസിനുള്ള തർക്കങ്ങളിലും പ്രവർത്തനരീതികളിലും ആശങ്കപ്പെട്ട് പാർട്ടി പ്രാദേശിക നേതാവുമായുള്ള ഫോൺ സംഭാഷണത്തിലാണ് സംസ്ഥാനത്ത് പാർട്ടി മൂന്നാം സ്ഥാനത്ത് ബിജെപിയ്ക്ക് പിന്നിൽ പോകുമെന്ന് പാലോട് രവി വ്യക്തമാക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 60 മണ്ഡലങ്ങളിൽ ബിജെപി കടന്നുകയറ്റം നടത്തുമെന്ന പ്രവചനവും പാലോട് രവി സംഭാഷണത്തിൽ നടത്തുന്നുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി കാശ്കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും അവർ വോട്ട് പിടിക്കുമെന്നും കോൺഗ്രസ് മൂന്നാമതാകുമെന്നുമാണ് പാലോട് രവി പറയുന്നത്.
മുസ്ലിം വിഭാഗത്തിലുള്ളവർ സിപിഎമ്മിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറുമെന്നും മറ്റുചിലർ ബിജെപിയിലേക്ക് പോകുമെന്നും പാലോട് രവി പറയുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോൾ കോൺഗ്രസ് എടുക്കാ ചരക്കാകുമെന്ന് പറയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വോട്ടർമാരുടെ വീട്ടിലും ചെന്ന് പരാതികൾ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും നിർദേശിക്കുന്നുണ്ട്.
പാർട്ടിയിലെ തർക്കങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പറഞ്ഞു പ്രാദേശിക നേതാവുമായി തന്റെ ആശങ്ക പങ്കുവെയ്ക്കുന്ന പാലോട് രവിയുടെ ചോർന്ന സംഭാഷണത്തിലെ ഭാഗങ്ങൾ ഇങ്ങനെയാണ്.
‘പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് പോകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്ത് ചെയ്യാൻ പോകുന്നുവെന്ന്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാശ്കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും അവർ വോട്ട് പിടിക്കും. കോൺഗ്രസ് മൂന്നാമതാകും. മാർക്സിസ്റ്റ് പാർട്ടി മൂന്നാമതും ഭരണത്തിലേറും. അതോടുകൂടി ഈ പാർട്ടിയുടെ അധോഗതിയാകും.
മുസ്ലിം വിഭാഗത്തിലുള്ളവർ സിപിഎമ്മിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറും. മറ്റുചിലർ ബിജെപിയിലേക്ക് പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോൾ കോൺഗ്രസ് എടുക്കാ ചരക്കാകും.
നാട്ടിൽ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാൻ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസ്സിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്.
ഈ പാർട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകർക്കുന്നതിന്റെ ഉത്തരവാദിത്തം ഉണ്ടാകണം.
ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാർത്ഥമായി സ്നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാൻ തയ്യാറല്ല’ പാലോട് രവി പറഞ്ഞു.
Summary: Following the release of a controversial phone conversation, Palode Ravi has resigned from his post as DCC President. KPCC President and MLA Sunny Joseph confirmed that the resignation has been accepted.