സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലാണ് സംഭവം.
കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്.
ഞായറാഴ്ച രാവിലെയോടെ കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം തകർന്ന കെട്ടിടത്തിൽ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാൽ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
അപകടം നടന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
സ്‌കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തു സ്ഥിതിചെയ്യുന്ന മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്‌കൂളിന്റെ ഓഫീസ് മുറിയിലേക്ക് കുട്ടികള്‍ പോകുന്ന വഴിയാണിത്.
200 വര്‍ഷത്തോളം പഴക്കമുള്ളതാണ് കാര്‍ത്തികപ്പള്ളി സ്‌കൂള്‍. മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്‌നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
രണ്ടു വര്‍ഷമായി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. താത്കാലിക ഫിറ്റ്‌നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന്റെ പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു
പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ ഗവ. എൽ.പി. സ്കൂളിന്റെ ചുവരിന്റെ ഒരു ഭാഗം തകർന്നു വീണു.
സ്കൂളിന് പിന്നിലെ കനാലിനോട് ചേർന്നുള്ള ബണ്ട് റോഡിലേക്കാണ് ഈ ഭാഗം ഇടിഞ്ഞ് വീണത്.
ഈ വഴി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കേണ്ട പ്രധാനപ്പെട്ട റോഡാണെന്നും അതുവഴിയുള്ള യാത്രക്കാർ വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപെട്ടതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇന്ന് അവധി ദിനമായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളിന്റെ മറ്റ് വശങ്ങളിലും നിർമ്മിച്ച പഴയ ചെങ്കല്ല് മതിലുകൾ നിലനിൽക്കുന്നുണ്ട്. മഴയുടെ ശക്തിയേടെ മതിൽ കുതിർന്ന് ഇടിഞ്ഞതായാണ് പ്രാഥമിക വിലയിരുത്തൽ.
മതിൽ പുതുക്കി പണിയണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും, ഇതുവരെ അതിന് നടപടിയെടുത്തിട്ടില്ലെന്നാണ് പരാതി. മതിൽ പുനർനിർമ്മിക്കാൻ അധികൃതരും പഞ്ചായത്തും തുടർച്ചയായി അനാസ്ഥ കാട്ടുന്നു എന്നാണു ആരോപണം.
അടുത്ത നാല് ദിവസത്തെ മഴ മുന്നറിയിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച തിങ്കളാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി പാലക്കാടിനെയും കൂടി ഒഴിവാക്കി മറ്റു ജില്ലകളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്.
Summary: Partial roof collapse reported at a government school in Karthikappally, Alappuzha. The incident occurred at the main building of Karthikappally Government UP School. No casualties have been reported.