ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. തമിഴ്നാട് കരൂരിലാണ് സംഭവം.
ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയാണ് മരിച്ചത്. 27 വയസായിരുന്നു. കരൂർ കുളിത്തലൈ സ്വദേശിയായ പ്രതി വിശ്രുത് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
ചെന്നൈയിൽ ഡ്രൈവറായിരുന്നു വിശ്രുത്. ഇന്നലെ വീട്ടിലെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി. വിശ്രുതിന്‍റെ മർദ്ദനത്തിൽ മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പുലർച്ചെ നാലരയോടെ ആശുപത്രിയിലെത്തിയ വിശ്രുത് ശ്രുതിയുടെ മുറിയിൽ കയറി അരയിലൊളിപ്പിച്ച കത്തി കൊണ്ട് മൂന്ന് തവണ കുത്തുകയായിരുന്നു. തൽക്ഷണം ശ്രുതി മരിച്ചു. ആശുപത്രി ജീവനക്കാർ എത്തും മുൻപേ വിശ്രുത് ഇറങ്ങിയോടി.
ശ്രുതിയുടെ മൃതദേഹം പിന്നീട് കരൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജയലളിതയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി രാമസ്വാമിയുടെ മകനാണ് വിശ്രുത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളുണ്ട്.
ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു
പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്ത് തീകൊളുത്തിയ ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണമടഞ്ഞത്.
ഇന്നലെ രാവിലെ 10 മണിക്ക് ആണ് രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ, സാമ്പത്തിക തർക്കത്തെ തുടർന്ന് ബിസിനസ് പങ്കാളി ഇളംതുരുത്തിയിൽ തുളസീദാസ് എന്ന് വിളിക്കുന്ന ഹരി കടയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് തുളസീദാസ് രാമപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
സംഭവം ഇങ്ങനെ:
അശോകനും തുളസീദാസും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ വെള്ളിലാപ്പിള്ളിയിലെ പെട്രോൾ പമ്പിൽ നിന്ന് മൂന്ന് കുപ്പി പെട്രോൾ വാങ്ങി തുളസീദാസ് ജുവലറിയിലേക്ക് എത്തുകയായിരുന്നു.
അശോകന്റെ ഉടമസ്ഥതയിലുള്ള കടയിൽ തുളസീദാസ് സാനിട്ടറി വ്യാപാരം നടത്തിയിരുന്നു. തർക്കത്തെ തുടർന്ന് ഇവിടെ നിന്ന് കട പിഴകിലേക്ക് മാറ്റാൻ തീരുമാനിച്ചു. അവിടെ മുറിയുമെടുത്തു. എന്നാൽ പിന്നീട് അവിടെ കട നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് കെട്ടിട ഉടമസ്ഥൻ അറിയിച്ചു.
ഇത് അശോകൻ ഇടപെട്ടിട്ടാണെന്ന് തുളസീദാസ് പറയുന്നു. 25 ലക്ഷം രൂപ അശോകൻ തരാനുണ്ടെന്ന് തുളസീദാസും തനിക്കാണ് പണം നൽകാനുള്ളതെന്ന് അശോകനും തർക്കിച്ചുകൊണ്ടിരുന്നു.
പിഴകിലെ കടയും തുറക്കാനാവാതെ വന്നതോടെ നിരാശനായി ജീവനൊടുക്കാൻ വെള്ളിയാഴ്ച വാഗമണ്ണിലേക്ക് പോയി. എന്നാൽ അശോകനെ കൊന്നതിന് ശേഷം മരിക്കാമെന്നു കരുതി രാമപുരത്തേക്ക് തിരികെ വരികയായിരുന്നു. തുടർന്നാണ് കൃത്യം നടത്തിയത്.
തർക്കം ഉണ്ടായതോടെ, കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ അശോകന്റെ തലയിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജീവനക്കാർ എത്തിയിട്ടില്ലാത്തതിനാലും കടയുടെ ഗ്ലാസ് ഡോർ അടച്ചിരുന്നതിനാലും സമീപത്തുള്ള കടക്കാർ പോലും വിവരമറിഞ്ഞില്ല.
തുടർന്ന് തുളസീദാസ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് എത്തിയപ്പോഴാണ് അടുത്തുള്ള കടക്കാർ വിവരമറിഞ്ഞത്.
അറസ്റ്റ് ചെയ്ത പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി. പാലാ ഡി വൈ.എസ്.പി. കെ. സദൻ, രാമപുരം സി.ഐ. കെ. ദീപക് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
English Summary :
Husband fatally stabs wife during hospital visit in Karur, Tamil Nadu. The incident occurred while the wife was undergoing treatment at a government hospital