ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്
പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്. പാലക്കാട് പൊൽപ്പളളി സ്വദേശിക്കാണ് പണം നഷ്ടമായത്. വാട്ട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം തുറന്നത്തിന് പിന്നാലെ അക്കൗണ്ടിൽ നിന്നും മുപ്പതിനായിരം രൂപ നഷ്ടമായതായാണ് പരാതി.
കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന സന്ദേശത്തോടൊപ്പം ലഭിച്ച ഡോക്യുമെന്റ് തുറന്നപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതെന്ന് പരാതിക്കാരനായ യുവാവ് പറയുന്നു.
എടിഎം പിൻ ആവശ്യപ്പെട്ട് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടിരുതായും പരാതിക്കാരൻ വ്യക്തമാക്കി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം വന്നത്.
ബാങ്കുമായി ബന്ധപ്പെടാമെന്ന് പറഞ്ഞതിന് പിന്നാലെ കോൾ കട്ടായങ്കെലും ഇതിന് ശേഷം പണം നഷ്ടപ്പെട്ടതായുള്ള സന്ദേശം വരുകയായിരുന്നു.
ഇതിനു പിന്നാലെ എടിഎം പിൻ നമ്പറും മൊബൈൽ നമ്പറും ആവശ്യപ്പെട്ട് ഫോണിലേക്ക് കോൾ വരുകയായിരുന്നു. ഉടൻ തന്നെ ബാങ്കിൽ പോയി കാര്യം തിരക്കിയപ്പോഴാണ് ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയതാണെന്നുള്ള വിവരമാണ് പിന്നീട് ലഭിച്ചത്. ഇതേത്തുടർന്ന് സംഭവത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആറ് തവണയായാണ് മുപ്പതിനായിരം രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്. എന്നാൽ തട്ടിപ്പിന് പിന്നിൽ ആരാണെന്നോ, പണം എങ്ങോട്ടേക്കാണ് പോയതെന്നോ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വിഷയത്തിൽ പോലീസിനും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
കർഷകരെ മാത്രം ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ്; വാട്സാപ്പിൽ എത്തുന്ന ഈ മെസ്സേജ് തുറന്നുപോലും നോക്കരുത്…!
രാജ്യത്തെ സൈബർ തട്ടിപ്പുകളുടെ ഒടുവിലത്തെ ഇരയായി കർഷകരും. കർഷകരെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
‘പിഎം കിസാൻ യോജന’യെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ എത്തുകയാണ് തട്ടിപ്പിന്റെ ആദ്യ പടി.
ഇതിനൊപ്പം വരുന്ന ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ് തട്ടിപ്പിന്റെ രീതി.
ഇത്തരത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികൾ നിലവിൽ സൈബർ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ പോലീസിനു കഴിഞ്ഞിട്ടുണ്ട്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പു നൽകി.
വാട്സാപ്പ് വഴിയോ മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയോ എത്തുന്ന ഫയലുകൾ മറ്റു സന്ദേശങ്ങൾ തുടങ്ങിയവ തുറക്കരുതെന്നും ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദേശിക്കുന്നു.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെട്ടാൽ പണം പോകുന്നത് ഒരു പരിധി വരെ തടയാനാകും.
English Summary:
A WhatsApp scam in the name of Bank of India has been reported, resulting in a financial loss for a resident of Polppally, Palakkad. According to the complaint, the victim lost ₹30,000 from their account shortly after opening a message received on WhatsApp.