അമ്മയും അമ്മൂമ്മയും മർദ്ദിച്ചെന്ന് അഞ്ചു വയസ്സുകാരൻ
ആലപ്പുഴ: യുകെജി വിദ്യാർഥിയായ അഞ്ചു വയസ്സുകാരന് ക്രൂര മർദനം. ആലപ്പുഴ ചേര്‍ത്തലയിൽ ആണ് സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരുക്കേൽപ്പിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു.
മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്ക്കു സമീപമുള്ള ചായക്കടയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഇതുവഴി പോയ സ്കൂളിലെ പിടിഎ അംഗം ദിനൂപ് ആണ് കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധിക്കുന്നത്.
മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് ദിനൂപ് അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്രൂരമർദനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ കുട്ടി നടത്തിയത്.
കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണു മാതാവ് ലോട്ടറി വിൽപ്പനയ്ക്കായി പോകുന്നത്. ഇങ്ങനെയാണ് ചായക്കടയിൽ ഇരിക്കുന്ന വിദ്യാർത്ഥിയെ ദിനൂപ് ശ്രദ്ധിച്ചത്.
തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈൻ പൊലീസിനും റിപ്പോർട്ട് നൽകി. പിന്നാലെ ഇന്നലെ രാത്രിയിൽ തന്നെ കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
നേരത്തെ കുട്ടിയെ ഉപദ്രവിച്ച കേസിൽ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ റിമാൻഡിൽ കഴിയവേ രോഗം മൂർച്ഛിച്ച് ഇയാൾ മരിക്കുകയായിരുന്നു.
അന്ന് സ്കൂൾ പിടിഎ ഇടപെട്ടായിരുന്നു അമ്മയുടെ ആൺസുഹൃത്തിനെതിരെയും കേസെടുപ്പിച്ചത്.
ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂർ: സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പോലീസ് കേസെടുത്തു. എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് അതിക്രമം നടന്നത്.
പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.
രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പാചക പുരയിൽ വെച്ചാണ് സംഭവം. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
എസ്എഫ്ഐയുടെ സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പറഞ്ഞ പ്രവർത്തകർ ഇതിനെ എതിർത്ത തൊഴിലാളിയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ പ്രവർത്തകർ വേവിക്കാൻ എടുത്ത അരി തട്ടിക്കളയുകയും ചെയ്തു.
സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവർത്തകരെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്കിയത്.
ഗുരുവായൂരിലെ ഹോട്ടൽ അടിച്ചു തകർത്തു
തൃശൂർ: പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച ഹോട്ടൽ അടിച്ചു തകർത്ത കേസിൽ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങപ്പുറം സ്വദേശി സുരേഷ് ബാബു (38), തിരുവെങ്കിടം പ്രസാദ് (40), പളുവായ് സ്വദേശിയായ അനീഷ് (45), മാവിൻചുവട് മുഹമ്മദ് നിസാർ (50), കാരക്കാട് രഘു (49) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടലിനു നേരെയാണ് ആക്രമണം ഉണ്ടായത്. പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിക്ക കടകളും അടച്ചിട്ടിരുന്ന സമയത്ത് സൗപർണിക ഹോട്ടൽ തുറന്നു പ്രവർത്തിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ഒരു സംഘം ആളുകൾ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.
Summary: A five-year-old UKG student was brutally beaten in Cherthala, Alappuzha. Based on the child’s statement, police have registered a case against the mother and grandmother for causing injuries.