ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കൂടാതെ മകൻ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്.
സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍ നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം സര്‍ക്കാര്‍ നല്‍കിരുന്നു. കൂടാതെ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. കൂടാതെ മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ബിന്ദുവിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ വേണ്ടി 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.
പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങൾ 225!
തിരുവനന്തപുരം: സംസ്ഥാനത്തെ 134 ആശുപത്രികളിലായി പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ്. കണക്കുകളിൽ എറണാകുളമാണ് മുന്നിൽ. 41 കെട്ടിടങ്ങളാണ് ഇവിടെ പൊളിയാനായി നിൽക്കുന്നത്.
കോട്ടയം ദുരന്തത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശേഖരിച്ച കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. അതേസമയം പൊളിക്കാന്‍ ഉത്തരവിട്ട ചില കെട്ടിടങ്ങളുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ മാത്രം 12 കെട്ടിടങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഇത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആലപ്പുഴയില്‍ മുപ്പത്തിയേഴും വയനാട്ടില്‍ പതിനാലും കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിൽ മാത്രം 8 ആശുപത്രികളില്‍ പഴയ കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇടുക്കിയും കാസര്‍കോടും ഏഴ് വീതവും കണ്ണൂരില്‍ അഞ്ചും മലപ്പുറത്ത് നാലും കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ദുരന്തം നടന്ന കോട്ടയത്ത് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളത്.
തിരുവനന്തപുരത്ത് പൊളിച്ചുമാറ്റേണ്ട 5 ആശുപത്രിക്കെട്ടിടങ്ങളാണുള്ളത്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പഴയ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ മുന്നില്‍ കോട്ടയം ദുരന്തത്തിനു ശേഷം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വാര്‍ഡ്, മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ ഒപി ബ്ലോക്ക് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പല കെട്ടിടങ്ങളിലും ഇപ്പോഴും രോഗികളെ പാർപ്പിച്ചിട്ടുണ്ട്.
രോഗികളില്ലാത്ത കെട്ടിടങ്ങള്‍ തുണി വിരിച്ചിടാനും ശുചി മുറിയായി ഉപയോഗിക്കാനും വിശ്രമിക്കാനുമൊക്കെ കൂട്ടിരിപ്പുകാര്‍ ഉപയോഗിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
Summary: The Kerala Cabinet has decided to provide ₹10 lakh financial assistance to the family of D. Bindu from Thalayolaparambu, who died in the building collapse at Kottayam Medical College. The government has also announced a job for her son, Naveeth.