ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കാനാണ് തീരുമാനം.
ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസിനെ അറിയിക്കാനും കെഎസ്ആര്‍ടിസിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നല്‍കിയിട്ടില്ലെന്നും നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.
പത്ത് ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉള്‍പ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
25 കോടിയിലധികം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകള്‍ അറിയിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍മോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകൾ ഓടിച്ച് ഗണേഷ്‌കുമാർ; ബാക്കി ഉടൻ എത്തുമെന്നും മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു…’ എന്ന് തുടങ്ങുന്ന കുറിപ്പോടെ ബസ് ഓടിക്കുന്നതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
വാങ്ങിയ ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പുതിയ കെഎസ്ആര്‍ടിസി ബസിന്റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
കാലാനുസൃതമായ ഡിസൈനിന് പകരം ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
ഓട്ടമൊബീൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായാണ് കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്.
ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകളും ഉണ്ട്.
കൂടാതെ ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓർഡർ നൽകിയിട്ടുണ്ട്.
പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരുന്നത്.
അതിനിടെ കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി സർക്കാർ തുക അനുവദിച്ചു. ജൂൺ മാസത്തിൽ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടിയുമാണ് അനുവദിച്ചത് എന്നും ധനമന്ത്രി വ്യക്തമാക്കി.
Summary: In connection with the nationwide strike scheduled for tomorrow, KSRTC has declared ‘dies non’. The corporation has decided to withhold the salaries of employees who fail to report for duty.









