വ്യോമപാത തുറന്ന് ഇറാൻ
ടെഹ്റാൻ: ജൂൺ 13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ. ടെഹ്‌റാനിലെ മെഹ്‌റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വീണ്ടും തുറന്നതായി അറിയിച്ചു.
ഇസ്രയേലുമായുള്ള യുദ്ധത്തെ തുടർന്നാണ് ഇറാൻ വ്യോമാതിർത്തി തുറന്നത്. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന സർവീസുകൾക്ക് തയ്യാറാണെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ലാമിക് റിപബ്ലിക് ന്യൂസ് ഏജൻസി (ഇർന) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്ഫഹാൻ, തബ്രിസ് എന്നിവിടങ്ങൾ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ രാവിലെ 5നും വൈകിട്ട് 6നും ഇടയിൽ സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയാൽ ഉടൻ ഇസ്ഫഹാനിലും തബ്രിസിലും നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും ആണ് ഇർന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കു പിന്നാലെ കഴിഞ്ഞമാസം ആണ് ഇറാൻ വ്യോമപാത അടച്ചിട്ടത്. ജൂൺ 24നാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കിഴക്കൻ ഇറാനിൽ നേരത്തെ വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.
അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇത്.
ഭീകരാക്രമണം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അതിർത്തി അടച്ചത്.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ മിർ അലി പ്രദേശത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർആക്രമണം ഉണ്ടായത്.
തുടർന്നാണ് അഫ്ഗാനിസ്ഥാനുമായുള്ള ഗുലാം ഖാൻ അതിർത്തി ക്രോസിംഗ് അടച്ചിട്ടതായി മുതിർന്ന പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രധാനപ്പെട്ട അതിർത്തിയാണ് ഗുലാം ഖാൻ. വടക്കൻ വസീരിസ്ഥാൻ മേഖലയിലേക്കും പുറത്തേക്കും ഇതുവഴിയാണ് പ്രധാനമായും ചരക്കുഗതാഗതം നടക്കുന്നത്.
എന്നാൽ അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. മുൻപ്, വെടിവയ്പ്പുകളെത്തുടർന്ന് ഇരു രാജ്യങ്ങളും തോർഖാമിലെയും തെക്കുപടിഞ്ഞാറൻ ചാമൻ അതിർത്തി ക്രോസിംഗുകൾ അടച്ചിരുന്നു.
സ്ഥിതിഗതികൾ പരിഹരിക്കപ്പെടുന്നതുവരെ പൗരന്മാരോടും വ്യാപാരികളോടും യാത്രക്കാരോടും ഈ വഴി ഒഴിവാക്കാനും ടോർഖാം അല്ലെങ്കിൽ സ്പിൻ ബോൾഡാക്ക് പോലുള്ള മറ്റ് ക്രോസിംഗുകൾ ഉപയോഗിക്കാനും അഫ്ഗാൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മൂന്നുവർഷത്തിനിടെ ഇത്തരമൊരു നീക്കം ഇതാദ്യം; ഒറ്റ രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ തൊടുത്തത് 477 ഡ്രോണുകളും 60 മിസൈലുകളും
കീവ്: യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ കഴിഞ്ഞ രാത്രിയിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും അപ്പുറത്തേക്കും ഇക്കുറി റഷ്യ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.
477 ഡ്രോണുകളും 60 മിസൈലുകളുമാണ് ഒറ്റ രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ തൊടുത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൂന്നുവർഷമായി തുടരുന്ന യുക്രൈൻ – റഷ്യ യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇന്നലെ രാത്രിയിൽ നടന്നത്.
അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary: Iran reopens its airspace after a temporary closure. Tehran’s Mehrabad and Imam Khomeini International Airports, along with airports across the north, east, west, and south of the country, have resumed operations.