യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: യുവതിയോടൊപ്പം പാലത്തിൽ നിന്ന് വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് ആണ് കണ്ടെത്തിയത്.
ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷ് (38) ആണ് മരിച്ചത്. ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ബേക്കല്‍ എസ് ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭര്‍തൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തില്‍ നിന്നും കാണാതായത്. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയില്‍ ചാടിയത്.
തുടർന്ന് രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു. ബേക്കല്‍ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വളപട്ടണത്ത് എത്തുകയായിരുന്നു.
ഇരുവരും ചേർന്ന് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി.
വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍ നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.
ഈ സമയത്ത് തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭര്‍ത്താവിനൊപ്പം മടങ്ങുകയും ചെയ്തു.
യുവ സംഗീതജ്ഞൻ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തൃശൂർ: യുവ സംഗീതജ്ഞൻ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.
വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും ആണ് അദ്ദേഹം.
ഗായകനും ഇടയ്ക്ക വാദകനും ആയിരുന്ന അനൂപ് ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്.
2022 മുതൽ 2024 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവേകോദയം ഹൈസ്കൂളി ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു.
കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു അനൂപ് വെള്ളാറ്റഞ്ഞൂർ. തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന പ്രശസ്ത ബാൻഡിന്റെ അമരക്കാരനാണ്.
ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി
കേരളത്തെ ഞെട്ടിച്ച് ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്.
ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്.
എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതോടെ ആണ് പുറത്തറിഞ്ഞത്.
പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു.
Summary: The body of the man who jumped into Valapattanam river along with a woman has been found. The deceased has been identified as Rajesh (38) from Periyattadukka, Bekal.