കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് നടിയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയുള്ള ലൈംഗിക അതിക്രമ കേസ് കോടതി നേരത്തെ അവസാനിപ്പിച്ചിരുന്നു.
നടിയുടെ മൊഴിക്കപ്പുറം നടൻ ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
ഇത് സംബന്ധിച്ച് പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ വെച്ച് ദുരനുഭവം നേരിട്ടുവെനന്നായിരുന്നു നടി പോലീസിന് നൽകിയ മൊഴി.
2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു ഇവരുടെ പരാതി.
നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഇവർ ആദ്യം പരാതി നൽകിയത്. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്.
ENGLISH SUMMARY:
Actress Meenu Muneer has been arrested by the Kochi Infopark Cyber Police in a defamation case filed by actor Balachandra Menon, who alleged that she tarnished his reputation on social media. She was later released on bail. Earlier, Meenu had also accused seven individuals, including actor Jayasurya, of sexual misconduct.