തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുന്ന 5 ദിവസം മഴ ശക്തമായി തുടരും എന്നാണ് അറിയിപ്പിൽ പറയുന്നത്. തെക്കൻ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്.
നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ, ബംഗ്ലദേശ് തീരത്തിനും മുകളിലായി നാളെ ചക്രവാതച്ചുഴി രൂപപ്പെടും.
ഇത് 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മഴയ്ക്ക് പുറമെ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കാനാണ് സാധ്യത. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ്നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവിൽ 135.5 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്.
Summary: Heavy rainfall is expected to continue across Kerala, particularly in the central and northern regions, for the next five days, according to the latest weather alert issued by the authorities