തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കൻ ആന്ധ്രാപ്രദേശിനുമുകളിലും സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദപാത്തിയായി മാറുന്നതാണ് സംസ്ഥാനത്ത് മഴകനക്കാൻ കാരണം.
ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തുനിന്ന് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം രണ്ടാം തവണയും പൂർണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് ക്ഷേത്രം മുങ്ങിയത്. ഇതേ തുടർന്ന് പിതൃ ദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റിയിരുന്നു.
ശക്തമായ മഴയിൽ ചാലക്കുടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയിട്ടുണ്ട്. വെളളാംച്ചിറ – ചാലക്കുടി റോഡ്, വെള്ളംച്ചിറ തിരുത്തി പറമ്പ് റോഡ് മുങ്ങി. നിരവധി വ്യാപാര സ്ഥാനങ്ങളിലേക്കും, വീടുകളിലേക്കും വെള്ളം കയറിയത്.
ഷൊർണൂരിൽ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനാൽ റോഡ് അടച്ചിരിക്കുകയാണ്. കോഴിക്കോട് മലയോര മേഖലയിലും മഴ ശക്തമായി.
കോഴിക്കോട് ചെറുപുഴയും ചാലിയാറും ഇരുവഴിഞ്ഞി പുഴയും താഴ്ന്ന പ്രദേശങ്ങളിൽ കരകവിഞ്ഞൊഴുകുകയാണ്. മാവൂർ ഗ്രാമപഞ്ചായത്തിലെ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പെരുവയൽ ചാത്തമംഗലം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മുക്കം നഗരസഭയിലെ പുൽപറമ്പ് കൂളിമാട് റോഡ്, പുൽപറമ്പ് – നായർകുഴി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
Summary: The India Meteorological Department has issued a warning of extremely heavy rainfall across Kerala today. Rain alerts have been issued for all 14 districts.