കൊച്ചി: ഇ-വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ചെറുകിട ആക്രിവ്യാപാരികൾക്കും ആക്രിശേഖരണ തൊഴിലാളികൾക്കും പാരയായി.
കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇ-വേസ്റ്റ് വാങ്ങാൻ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയുള്ള എട്ട് വ്യാപാരികൾക്കു മാത്രമേ നിലവിൽ അനുമതിയുള്ളൂ.
കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണിവർ. ചട്ടപ്രകാരം സംസ്ഥാനത്തെ 10,000ഓളം ആക്രിക്കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന മൂന്ന് ലക്ഷത്തിൽപ്പരം തൊഴിലാളികളും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഇവർക്ക് മാത്രമേ കൈമാറാനാകൂ.
നിയന്ത്രണം ഇവരുടെ കൈയിലായതോടെ ന്യായമായ വില കിട്ടുന്നില്ല എന്നാണ് ആക്ഷേപം.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് 2022ൽ കൊണ്ടുവന്നതാണ് ഇലക്ട്രോണിക് വേസ്റ്റ് നിയന്ത്രണങ്ങളും ചട്ടങ്ങളും. എന്നാൽ കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കി തുടങ്ങിയത്.
ഇ-വേസ്റ്റ് ശേഖരിക്കണമെങ്കിൽ ആ ഉത്പന്നത്തിന്റെ നിർമ്മാതാവായ കമ്പനി ഇ-വേസ്റ്റ് സംസ്‌കരണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനവുമായി കരാറിലേർപ്പെടണം എന്നാണ് ചട്ടം.
ആക്രി ശേഖരിക്കുന്നവർ ഈ കരാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഹാജരാക്കി എൻ.ഒ.സി വാങ്ങുകയും ചെയ്യണം.
എന്നാൽ ഹൈദരാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങി ഏതാനും നഗരങ്ങളിൽ മാത്രമേയുള്ളൂ സംസ്‌കരണ സ്ഥാപനങ്ങൾ.
നേരത്തെ ഇ-വേസ്റ്റ് സംസ്കരണശാലകളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ആക്രിശേഖരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇ-വേസ്റ്റ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാമായിരുന്നു.
ഇത്തരത്തിലുള്ള 240 ആക്രിക്കച്ചവടക്കാരുടെ പിന്തുണയിലാണ് ചെറുകിട ആക്രിവ്യാപാരികൾ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്.
എന്നാൽ പുതിയ കേന്ദ്രനിയമത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെങ്കിലും പഴയ കരാറിന്റെ മറവിൽ ഇവരും രംഗത്തുണ്ട്.
പ്രതിദിനം 10,000 ടൺ,15 കോടിയുടെ വ്യാപാരംകേരളത്തിലെ ആക്രി കച്ചവടക്കാർ ദിവസം 15 കോടി രൂപ മൂല്യമുള്ള പതിനായിരം ടൺ ആക്രിസാധനങ്ങൾ ശേഖരിക്കുന്നുണ്ട്.
ഇ-വേസ്റ്റിന് പുറമേ, പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, കുപ്പിച്ചില്ല്, പത്രം ഉൾപ്പെടെയാണിത്. 18 ശതമാനമാണ് നികുതി.
English Summary :
The regulations introduced by the central government to control e-waste have become a burden for small-scale scrap dealers and waste collection workers.