തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ യുകെ വിദഗ്‌ധ സംഘം ദിവസങ്ങൾക്കുള്ളിൽ എത്തിയേക്കും. നിലവിൽ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്.
സി ഐ എസ് എഫ് ഉദ്യോഗസ്ഥർ കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരുമെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ എത്ര രൂപ നൽകേണ്ടിവരുമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം.
ഇന്തോ – പസഫിക് കടലിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധ വിമാനം ജൂൺ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്.
അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും യു.കെ നാവികസേനയും ഒരുമിച്ച് പാസെക്സ് എന്ന പേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്. പെട്ടെന്നുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല.
ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.
എന്നാൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ.
ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാൻ ബ്രിട്ടീഷ് നാവികസേന നേരത്തെ തന്നെ വിസമ്മതിച്ചിരുന്നു.വിമാനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുന്ന കെട്ടിടമാണ് ഹാംഗർ.
English Summary :
A 40-member expert team from the UK is expected to arrive within days to carry out repairs on the British fighter jet that made an emergency landing at the Thiruvananthapuram airport.