തൊടുപുഴ: ബൈക്കിന്റെ ഹാൻഡിലിൽ കിടന്നിരുന്ന പാമ്പിന്റെ കടിയില്‍ നിന്ന് യുവാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി അടിമാലിയിലാണ് സംഭവം.
അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷ്, ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി അടിമാലി ടൗണിലേക്കു പോയി മടങ്ങുമ്പോഴാണ് പാമ്പിനെ കണ്ടത്.
ബൈക്കില്‍ പാമ്പ് ഉള്ളത് അറിയാതെ ഇവർ അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. എന്നാൽ മഴ കനത്തതോടെ ബിനീഷ് ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ കയറ്റി വിട്ടു.
തുടർന്ന് ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ യുവാവിന് വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്.
വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്. ഉടന്‍ തന്നെ ബിനീഷ് ബൈക്കില്‍ നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. എന്നാൽ അതിനിടെ പാമ്പ് ഇഴഞ്ഞു സമീപത്തെ പുരയിടത്തിലേക്കു പോയി.
ഇടുക്കി കട്ടപ്പനയിൽ സ്‌കൂട്ടറിനുള്ളിൽ ഇരിപ്പുറപ്പിച്ച് മൂർഖൻ പാമ്പ്; വണ്ടി പൊളിച്ച് പിടികൂടി വനം വകുപ്പ്:
ഇടുക്കി കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കട്ടപ്പന സിഎസ്‌ഐ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്നും പാമ്പുപിടുത്ത വിദഗ്ധൻ എം.കെ. ഷുക്കൂറാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടിയത്.
സ്‌കൂട്ടറിന്റെ സമീപത്ത് നിന്നിരുന്ന ആളുകളാണ് പാമ്പ് സ്‌കൂട്ടറിന്റെ ഉള്ളിലേക്കു കയറുന്നത് കണ്ടത്. തുടർന്ന് വാഹന ഉടമയേയും പാമ്പ് പിടുത്തവിദക്തൻ ഷുക്കൂറിനേയും വനപാലകരേയും അറിയിച്ചു. വർക്ക്‌ഷോപ്പ് ജീവനക്കാരെ വിളിച്ച് സ്‌കൂട്ടർ മുഴുവനായി അഴിപ്പിച്ചു.
വാഹനത്തിന്റെ ഹാൻഡിലിൽ മീറ്ററിന് താഴെയാണ് പാമ്പ് ഇരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടിയത്.
Summary: Young man and his family escaped from the snake bite in adimaly, idukki