ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നു.
വിജയം തങ്ങൾക്കെന്ന് ഇറാനും ഇസ്രയേലും അവകാശപ്പെടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായതെന്ന് മറ്റൊരു അവകാശവാദവും ഉണ്ട്.
12 ദിവസം നീണ്ട യുദ്ധം അവസാനിച്ചെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പരപ്പ മാ യി പ്രഖ്യാപിച്ചു.
ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നായിരുന്നു മസൂദ് പെസെഷ്കിയാന്റെ പ്രഖ്യാപനം.
ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ പറഞ്ഞു.
ഇസ്രയേലിനെതിരായ വൻ വിജയത്തിന് ഇറാൻ സൈന്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി.
യുഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാന്റെ പ്രസ്താവന.
തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ഡൊണാൾഡ്ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
എന്നാൽ, ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്നും അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയേയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് ശാന്തമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടടിച്ചെന്ന് ഇസ്രയേൽ സൈനിക മേധാവി വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടികൾ ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു.
English Summary :
The Israel-Iran war has come to an end, with both countries announcing the cessation of attacks.