തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ഇത്തവണ വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്.
മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ മാർക്ക് അടയാളപ്പെടുത്തിയതിലാണ് പരീക്ഷാവിഭാഗത്തിന് ഇത്തരത്തിൽ പിഴവ് സംഭവിച്ചത്.
സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയതിന് പിന്നാലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെയാണ് അധികൃതർ ഇതുസംബന്ധിച്ച പരിശോധന നടത്തിയത്. മാർക്ക് തിരുത്തി വീണ്ടും അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാനാണ് തീരുമാനം.
സർട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച് ഉടൻ വിതരണം ചെയ്യുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.മാണിക്കരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സർക്കാർ നീക്കം.
ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം മൊത്തം 2.47 ലക്ഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു.
അതിലെ 30,000 സർട്ടിഫിക്കറ്റുകളിലെ മാർക്കിലാണ് ഗുരുതരമായ പിശക് സംഭവിച്ചത്.
സർട്ടിഫിക്കറ്റ് അച്ചടിക്കാൻ ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം നൽകിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറിൽ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
പാർട്ട് ത്രീ ഓപ്ഷണൽ രണ്ടാമത്തെ വിഷയത്തിൽ നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് രേഖപ്പെടുത്തിയതിലാണ് പിശക് ഉണ്ടായത്.
സർട്ടിഫിക്കറ്റിലെ നാലാമത്തെ കോളത്തിൽ ഒരുപോലെ തന്നെ പിഴവ് കണ്ടെത്തി. നിരന്തര മൂല്യനിർണയത്തിൽ ഒന്നും രണ്ടും വർഷങ്ങളിൽ വ്യത്യസ്തമായ മാർക്ക് ലഭിച്ചവരുടെ സർട്ടിഫിക്കറ്റിൽ ആദ്യവർഷത്തെ മാർക്കു തന്നെയാണ് രണ്ടാമത്തെ വർഷത്തെയും മാർക്കായി രേഖപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർത്ഥിക്ക് മൊത്തം കിട്ടിയ മാർക്കിൽ വ്യത്യാസമില്ലെങ്കിലും രണ്ടു കോളത്തിലേയും മാർക്ക് തമ്മിൽ കൂട്ടുമ്പോൾ കണക്ക് തെറ്റാണെന്നാണ് ആക്ഷേപം.
അതേസമയം, കോളേജ് പ്രവേശനം നടക്കുന്ന വേളയിൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ പിഴവ് വരുത്തിയവർക്കെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മാർക്ക് ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന് എ.എച്ച്. എസ്.ടി. എ പ്രസിഡന്റ് ആർ. അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു