യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ നാമനിർദേശം ചെയ്ത് പാകിസ്താൻ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് പാകിസ്താന്റെ നീക്കം.
എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്നു പാകിസ്താൻ ആവശ്യപ്പെട്ടത്.
ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്നും പോസ്റ്റിൽ പാകിസ്താൻ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഉൾപ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകിയെന്നും നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിർദേശം.
പുരസ്കാരം തനിക്ക് അത് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. അവർ എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ നേരത്തെ തന്നെ തള്ളിയിരുന്നതാണ്. എന്നാൽ, താനാണ് ഇടപെട്ടതെന്ന് ട്രംപ് വീണ്ടും ആവർത്തിക്കുകയായിരുന്നു.
പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കുകയും ചെയ്തിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപ് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ ഒരു സമാധാന ഉടമ്പടി നിശ്ചയിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപിച്ചു.
ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തിങ്കളാഴ്ച കരാറിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല, സെർബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല,
ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയിൽ സമാധാനം നിലനിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല, എന്ത് ചെയ്താലും എനിക്ക് നൊബേൽ സമ്മാനം ലഭിക്കില്ല. പക്ഷേ താൻ അർഹനാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും എന്നുമാണ് ട്രംപ് കുറിച്ചത്.
ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി
അതേസമയം അമേരിക്ക സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചിരുന്നു.
ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ നരേന്ദ്ര മോദിയോട് അവിടുത്തെ സന്ദർശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്.
രണ്ടുപേരും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോൺ കോളിലായിരുന്നു യുഎസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. എന്നാൽ മോദി ക്ഷണം നിരസിക്കുകയായിരുന്നു.
എന്നാൽ കാനഡയിൽനിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്.
സമീപഭാവിയിൽത്തന്നെ കൂടിക്കാഴ്ച നടത്താമെന്ന് ഇരു നേതാക്കന്മാരും സമ്മതിച്ചിട്ടുണ്ട്. അതിനിടെ, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തിൽ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു.
എന്നാൽ ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യയിലെത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും മിസ്രി കൂട്ടിച്ചേർത്തു.
ടെലിഫോൺ സംഭാഷണത്തിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു പറഞ്ഞ മോദി, വെടിനിർത്തലിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും ട്രംപിനെ അറിയിച്ചിരുന്നു.
Summary: Pakistan has nominated U.S. President Donald Trump for the 2026 Nobel Peace Prize, citing his intervention during past India-Pakistan tensions.