അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു
കൊച്ചി: ചരക്കുകപ്പൽ എംഎസ്സി എൽസ 3 കേരള തീരത്തിനടുത്ത് പുറംകടലിൽ മുങ്ങിയ സംഭവത്തിൽ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. കപ്പലിലെ അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു.
കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് കോസ്റ്റൽ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ചരക്കുകപ്പൽ മുങ്ങിയ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. കപ്പൽ മുങ്ങിയതിന് പിന്നാലെ രക്ഷപ്പെടുത്തിയ നാവികരെല്ലാവരും നിലവിൽ കൊച്ചിയിലാണുള്ളത്.
ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം
ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപത്താണ് സംഭവം.
ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് കാണാതായ നാവികന്റേതാകാം ഈ മൃതദേഹം എന്നാണ് സംശയം.
കാണാതായ യമൻ പൗരന്റേതാണോ മൃതദേഹം എന്നും സംശയം ഉയരുന്നുണ്ട്. അതേസമയം മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അർത്തുങ്കൽ പൊലീസ് കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള നടപടി ആരംഭിച്ചു.
അതിനിടെ, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നർ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
READ MORE: മലാപ്പറമ്പിലെ അനാശാസ്യ ബുദ്ധി; പോലീസിലെ വില്ലൻമാർ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റാൻ ആണ് തീരുമാനം. വാൻ ഹായ് കപ്പലിലെ കണ്ടെയ്നർ നീക്കുന്ന ചുമതലയുള്ള സാൽവേജ് കമ്പനി റോഡ് മാർഗമാണ് കണ്ടെയ്നർ കൊല്ലത്ത് എത്തിക്കുക.
കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
രണ്ട് ദിവസം മുൻപ് കൊല്ലം ആലപ്പാട് ബാരൽ തീരത്തടിഞ്ഞിരുന്നു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് കണ്ടെത്തിയത്. സായിക്കാട് ആവണി ജംഗ്ഷന് സമീപത്താണ് സംഭവം.
അറബിക്കടലിൽ തീപ്പിടച്ച വാൻഹായ് 503 എന്ന കപ്പലിൽ നിന്നുള്ള ബാരലാകാം ഇതെന്നാണ് സംശയം.
കപ്പലിൽ നിന്ന് വീണതായി സംശയിക്കുന്ന വസ്തുകളിൽ സ്പർശിക്കരുത്
കപ്പലിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു. കപ്പലിൽ നിന്ന് വീണതായി സംശയിക്കുന്ന വസ്തുകളിൽ സ്പർശിക്കരുത്.
200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. വസ്തുക്കൾ കണ്ടാലുടൻ 112 ൽ വിളിച്ചറിയിക്കണമെന്നുമായിരുന്നു നിർദേശം നൽകിയിരുന്നത്.
ജൂൺ 9 ന് ഉച്ചയോടെയായിരുന്നു കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹായ് 503 ന് തീപിടിച്ചത്.
ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ വെച്ചായിരുന്നു സംഭവം.
ENGLISH SUMMARY:
In a key development regarding the sinking of the cargo ship MSC Elsy 3 off the Kerala coast, the Coastal Police have seized the passports of five crew members.