സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം
തിരുവനന്തപുരം: മലയാള സിനിമയിലെ തന്നെ ഇതിഹാസ താരമാണ് സത്യൻ. മൺമറഞ്ഞിട്ട് കാലങ്ങളായിട്ടും സത്യനെ മലയാളികൾ ഇതുവരെ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല.
സ്റ്റേജ്ഷോകളിലൂടെയും മിമിക്രി വേദികളിലൂടേയും മറ്റും പുതുതലമുറയ്ക്കും സത്യൻ സുപരിചിതനാണ്. എന്നാൽ ഇപ്പോഴിതാ സത്യനെ അനുകരിക്കുന്നവർക്ക് മുമ്പിൽ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മകൻ സതീഷ് സത്യൻ.
മിമിക്രി കലാകാരന്മാർ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സത്യന്റെ മകൻ സതീഷ് സത്യൻ പറയുന്നത്. എന്നാൽ സത്യനെ കൃത്യമായി അവതരിപ്പിച്ചാൽ ഒരു പവൻ നൽകുമെന്നാണ് മകന്റെ വെല്ലുവിളി.
കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ.
ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്
സത്യനെ അനുകരിക്കുന്നവരിൽ ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്നാണ് സതീഷ് സത്യൻ പറയുന്നത്. സത്യനെ കൃത്യമായിട്ടല്ല പലരും അനുകരിക്കുന്നത്.
കലയിൽ മായം ചേർത്താണ് അവതരിപ്പിക്കുന്നത്. സത്യൻ എന്ന നടനെ കൊഞ്ഞനം കുത്തുന്ന രീതിയിലാണ് ചിലർ അവതരിപ്പിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും മകൻ പറഞ്ഞു. മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഗുരുത്വമില്ലായ്മ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സത്യനെ അനുകരിക്കുന്നവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട്, ഒരു മൂളലോ ചിരിയോ ഏതെങ്കിലും ഒരു രംഗമോ കൃത്യമായി അനുകരിച്ചാൽ ഒരു പവൻ സമ്മാനമായി നൽകുമെന്നാണ് സതീഷ് പറയുന്നത്.
അതിനായി സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടി നടത്താനും താൻ തയ്യാറാണെന്നും സതീഷ് പറഞ്ഞു.1952 ൽ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെയാണ് സത്യൻ അരങ്ങേറുന്നത്.
നീലക്കുയിൽ, അനുഭവങ്ങൾ പാളിച്ചകൾ, കരിനിഴൽ, കടൽപ്പാലം, യക്ഷി, ഓടയിൽനിന്ന്, ചെമ്മീൻ തുടങ്ങി മലയാള സിനിമയിലെ നിരവധി ക്ലാസിക്കുകളുണ്ട് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിൽ. 1971 ലാണ് അദ്ദേഹം മരണപ്പെടുന്നത്.
മലയാളികളുടെ പ്രിയനടൻ സത്യൻ ഓർമയായിട്ട് 54 വർഷം തികഞ്ഞു. ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളാണ് സത്യൻ.
സ്വാഭാവികാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തത പുലർത്തിയ സത്യന്റെ ശൈലി ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇപ്പോഴും മാതൃകയാണ്.
മലയാളി അന്നുവരെ കണ്ടുപരിചയിച്ച നായകസങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവികമായ അഭിനയശൈലിയിലൂടെ മാനുവേൽ സത്യനേശൻ എന്ന സത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
അഭിനയജീവിതത്തിൽ വഴിത്തിരിവായത്
പട്ടാളത്തിലും പൊലീസിലും ടഫ് ഓഫിസറായി അറിയപ്പെട്ടിരുന്ന സത്യൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് തീർത്തും വ്യത്യസ്തനായായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് സത്യൻ പട്ടാളത്തിൽ ചേർന്നത്.
അവിടുന്ന തിരികെയെത്തി പൊലീസിൽ ജോലി ചെയ്യുമ്പോഴാണ് ചില നാടകങ്ങളിലെല്ലാം അദ്ദേഹം അഭിനയിക്കുന്നത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ സത്യന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി.
Read Also:ചോരക്കൊതി; ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം
കെ സേതുമാധവന്റെ സംവിധാനത്തിൽ സത്യൻ വേഷമിട്ട ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായി. സത്യനും ഷീലയും പ്രധാനകഥാപാത്രങ്ങളായ വാഴ്വേമായം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി.
ഓടയിൽ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊ.ശ്രീനി, ഡോക്ടർ എന്ന ചിത്രത്തിലെ ഡോ.രാജേന്ദ്രൻ അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളായി നടൻ സത്യൻ തിളങ്ങി.
150ലേറെ മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും സത്യൻ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി അംഗീകാരങ്ങളും സത്യനെ തേടിയെത്തി.
വിടവാങ്ങി അരനൂറ്റാണ്ട് പിന്നിടുമ്പോഴും പകർന്നാടിയ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ഓർമകളിൽ ഇന്നും ജീവിക്കുകയാണ് സത്യൻ.
English Summary:
Satyan remains a legendary figure in Malayalam cinema. Even years after his passing, he continues to live on in the hearts of Malayalis and will never be forgotten. Through stage shows, mimicry performances, and other platforms, Satyan is still well-known to the younger generation.