തിരുവനന്തപുരം: സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത് ദൈവവിശ്വാസികളാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മലപ്പുറം കുറച്ചുനാൾ കഴിയുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം എല്ലാകാലത്തും മലപ്പുറത്തിനൊപ്പമാണെന്ന് പറഞ്ഞ സിപിഎം നേതാവ്, ഇനിയും അങ്ങനെതന്നെ തുടരുമെന്നും പറഞ്ഞു.
വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു.
“വിശ്വാസികളാണ് സി.പി.എമ്മിൻറെ ഏറ്റവും വലിയ കരുത്ത്. സി.പി.എം വിശ്വാസികളല്ല, ദൈവവിശ്വാസികൾ.
ആ വിശ്വാസികളാണ് വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ.
മലപ്പുറത്തിൻറെ പേരുപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാൽ ഇവിടെ വിലപ്പോകില്ല.
സി.പി.എം എല്ലാകാലത്തും മലപ്പുറത്തിനൊപ്പം തന്നെയാണെന്ന് ഇവിടെ എല്ലാവർക്കുമറിയാം. മലപ്പുറത്തിനു വേണ്ടിയാണ് നിന്നത്.
ഇനിയും അങ്ങനെതന്നെയാണ്. കുറച്ചുനാൾ കഴിയുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മലപ്പുറം മാറും” എന്നുംഎം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്തുവന്നു.
പിണറായിസമെന്നാൽ മാർക്സിസ്റ്റ് ഗുണ്ടായിസമാണ്. പിണറായി വിജയനെ കാണുമ്പോൾ വാടിക്കൽ രാമകൃഷ്ണനെയാണ് ഓർമ വരുന്നതെന്നും ജോർജ് പറഞ്ഞു.
മാർക്സിസ്റ്റ് ഗുണ്ടായിസത്തെ പിണറായിസം എന്നു പറഞ്ഞ് ഒരു ‘ഇസ’മാക്കി മാറ്റിയിരിക്കുകയാണ്. പിണറായി വിജയനെ വളർത്താനുള്ള ശ്രമം ബി.ജെ.പി അനുവദിക്കില്ല… എന്നിങ്ങനെയായിരുന്നു ജോർജ് കുര്യൻറെ പരാമർശം.
ദേശീയപാതയുടെ ക്രെഡിറ്റ് ആർക്കെന്ന് പണി പൂർത്തിയാകുമ്പോൾ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.