ഏകീകൃത ടൂറിസ്റ്റ് വീസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ജിസിസി പൂർത്തിയാകുന്നതായി റിപ്പോർട്ട്. ഇതോടെ, ഈ വർഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വീസയിൽ 6 ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്നതു പൂർത്തിയാകുന്നതോടെ ഇത് സാധ്യമാകും എന്നാണു കരുതുന്നത്.
പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തിൽ ചേർന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിൽ വ്യക്തമാക്കി.
ഇത് നിലവിൽ വരുന്നതോടെ ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വീസ എടുക്കുന്ന നിലവിലെ രീതി ഇതോടെ ഒഴിവാകും. ഗൾഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകൾക്കും പുതിയ വീസ കരുത്ത് പകരും.
വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി പുതിയ ടൂറിസം പാക്കേജുകൾ തയാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികളും ഊർജിതമാക്കി.
ഷെൻഗൻ വീസ മാതൃകയിൽ ഏകീകൃത വീസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.