കോട്ടയം – കുമിളി റോഡിൽ പെരുവന്താനം ചുഴിപ്പിൽ ഓടിക്കൊണ്ടിരുന്ന എസ്. യു.വി. കാറിന് തീ പിടിച്ചു. തുടർന്ന് പീരുമേട് അഗ്നി രക്ഷാ നിലയത്തിൽ നിന്ന് എത്തിയ സംഘം തീ നിയന്ത്രണ വിധേയമാക്കി.
കാർ നടുറോഡിൽ നിന്നു കത്തിയതോടെ ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശികളാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാളെ പിടികൂടി പോലീസ്. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ വ്യാജ സന്ദേശമയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊച്ചി മെട്രോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമയച്ചതും ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ജില്ലാ കോടതിയുടെ മെയിലിലാണ് വ്യാജ ഭീഷണിയെത്തിയത്. കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് രണ്ടിന് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
തുടർന്ന് വഞ്ചിയൂർ പൊലീസ്, ബോംബ് സ്ക‌്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശകരമായി ഒന്നും കണ്ടെത്തിയില്ല. ഒരു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോടതിക്കുനേരെ ഭീഷണി വരുന്നത്.
ഇവിടെയെത്തിയവരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾക്കും ഹോട്ടലുകൾക്കും എതിരായ വ്യാജ ബോംബ് ഭീഷണി പരമ്പരയുടെ ഭാഗമാണിതെന്നായിരുന്നു പൊലീസ് പറഞ്ഞത്.