കൊച്ചി: നിയന്ത്രണം വിട്ട വാട്ടർ മെട്രോ നിർത്തിയിട്ട റോ-റോ ജങ്കാറിൽ ഇടിച്ച് അപകടം. കനത്ത ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. വൈപ്പിൻ ജെട്ടിയിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ബോട്ട് ഇടിക്കുകയായിരുന്നു.
ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല എന്നാണ് വിവരം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഹൈക്കോടതി – വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന വാട്ടർ മെട്രോയാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന റോ– റോ ജങ്കാറിൽ ഒഴുകിപ്പോയി വാട്ടർ മെട്രോ ഇടിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ റോ–റോയുടെ കൈവരികൾ അടക്കം തകർന്ന നിലയിലാണ്. ശക്തമായ ഒഴുക്ക് തുടർന്നതിനാൽ വൈപ്പിൻ– ഹൈക്കോടതി റൂട്ടിൽ വാട്ടർ മെട്രോ സർവീസ് രണ്ടര മണിക്കൂർ തടസ്സപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.
സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
ജില്ലകളിൽ മുൻ ദിവസങ്ങളിൽ ലഭിച്ച മഴയുടെ അളവ് കൂടി കണക്കിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 12 സെന്റിമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴ കനത്തതിനെ തുടർന്ന് സംസ്ഥാനത്ത് 177 ദുരിതാശ്വാസ ക്യാമ്പുകളിലായി 2087 കുടുംബങ്ങളിലെ 6945 പേരെ മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ കോട്ടയത്താണ് തുറന്നിട്ടുള്ളത്.